ഇസ്താംബൂള്‍: തുര്‍ക്കിയിലെ വിശ്വോത്തര ഫോക്ക്ലോര്‍ മ്യുസിക് ബാന്ടായ ഗ്രൂപ്പ് യോറത്തിലെ ബെയ്സ് ഗിറ്റാറിസ്റ്റ് ഇബ്രാഹിം ഗോക്സ്ചെ മരണപ്പെട്ടതായി ഗ്രൂപ്പ് യോറം തന്നെയാണ് വെളിപ്പെടുത്തിയത്. അനിശ്ചിത കാല നിരാഹാരം ആരംഭിച്ച് 323-ാം ദിനത്തിലാണ് വിഖ്യാത ഗിറ്റാറിസ്റ്റിന്റെ മരണം. ഗായിക ഹെലൻ ബെലോക്കിനു പിറകെയാണ് ഇബ്രാഹിം ഗോക്സ്ചെ ഇന്നലെ മരണത്തിനു കീഴടങ്ങിയത്. ഇദ്ദേഹത്തിന് 41 വയസ്സായിരുന്നു. ഈ മാസം 5-ന് ഇസ്താംബൂളിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇബ്രാഹിം ഗോക്സ്ചെ ഇന്നലെയാണ് (മെയ് 7) മരണപ്പെട്ടത്.
ഇസ്താംബൂളില്‍ 1985-ല്‍ രൂപീകരിക്കപ്പെട്ട ഗ്രൂപ്പ് യോറം ബാന്റ് 2016 ലാണ് നിരോധിക്കപ്പെട്ടത്. തുര്‍ക്കിയിലെ നിരോധിക്കപ്പെട്ട റവലൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിയുമായി ബന്ധമാരോപിച്ച് ഗ്രൂപ്പ് യോറം ബാന്‍റിന്‍റെ മ്യൂസിക് പരിപാടികള്‍ തടഞ്ഞ എല്‍ദോഗര്‍ ഭരണകൂടം നിരവധി തവണ യോറം ബാന്‍റിന്‍റെ റിഹേഴ്സല്‍ ക്യാമ്പുകളും ഓഫീസും റെയ്ഡ് ചെയ്ത് സംഗീത ഉപകരണങ്ങളും മ്യൂസിക് നോട്ടുകളും നശിപ്പിച്ചു കളഞ്ഞു. തുടര്‍ന്നാണ് ഗായക സംഘത്തിലെ പ്രമുഖരെ അറസ്റ്റ് ചെയ്തത്.
തങ്ങളെ പാടാന്‍ അനുവദിക്കണമെന്നും തങ്ങള്‍ക്കുമേലുള്ള നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ആരംഭിച്ച നിരാഹാരം ഒരു വര്‍ഷത്തോടടുക്കുകയാണ്. ജയിലില്‍ നിരാഹാരം ആരംഭിച്ച ഇവരില്‍ ആദ്യം മരണപ്പെട്ടത് 28 കാരിയായ ഗായിക ഹെലൻ ബെലോക്കായിരുന്നു. തുടര്‍ന്നിപ്പോള്‍ മരണപ്പെട്ട ബെയ്സ് ഗിറ്റാറിസ്റ്റ് ഇബ്രാഹിം ഗോക്സ്ചെയുടെ ഭാര്യയടക്കമുള്ള ഗ്രൂപ്പ് യോറം ഇപ്പോഴും ജയിലിലാണ്.