പതിനാല് വയസുളള ഒരു പെൺകുട്ടിയെ ദുരഭിമാനത്തിന്റെ പേരിൽ സ്വന്തം പിതാവ് അരുംകൊല ചെയ്തിട്ടും ശാന്തമായി പുലരുന്ന നാടാണ് കേരളമെന്നത് കഠിനമായ നിരാശയും ദുഖവുമുണ്ടാകുന്നുവെന്ന് മാധ്യമപ്രവർത്തക ഷാഹിന കെ കെ. കൊലയുടെ കാരണത്തെ മതഭ്രാന്ത് മാത്രമായി ചുരുക്കുന്നത് യഥാർത്ഥ പ്രശ്‌നം മറച്ചുവെക്കാനുളള നമ്മുടെ ത്വരയുടെ പ്രതിഫലനം മാത്രമാണെന്നും ആണധികാര വ്യവസ്ഥ സൃഷ്ടിച്ച ജീർണ്ണിച്ചഴുകിയ കുടുംബം എന്ന സംവിധാനം തന്നെയാണ് പെൺകുട്ടികളെ കൊല്ലുന്നതും കൊല്ലാതെ കൊല്ലുന്നതുമെന്നും ഷാഹിന കെ കെ പറഞ്ഞു.
ഷാഹിന കെ കെയുടെ കുറിപ്പ്
14 വയസ്സുള്ള ഒരു പെൺകുട്ടിയെ ദുരഭിമാനത്തിൻ്റെ പേരിൽ സ്വന്തം പിതാവ് അരുംകൊല ചെയ്തിട്ടും ശാന്തമായി പുലരുന്ന നാടാണ് കേരളം എന്നത് കഠിനമായ നിരാശയും ദുഃഖവും ഉണ്ടാക്കുന്നു.
അയാൾ എന്തിനാണ് ആ കുട്ടിയെ കൊന്നത് എന്നത് ശരിയായി മനസ്സിലാക്കുന്നതിൽ പോലും പരാജയപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്നത് ഖേദകരമാണ്. ഈ കൊലയുടെ കാരണത്തെ കേവലം മതഭ്രാന്ത് മാത്രമായി ചുരുക്കുന്നത്, യഥാർത്ഥ പ്രശ്നം മറച്ച് വെക്കാനുള്ള നമ്മുടെ ത്വരയുടെ ഒരു പ്രതിഫലനം മാത്രമാണ്. ഇതിന് മുൻപ് നടന്ന ദുരഭിമാനക്കൊലകളും ഇതും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുകിൽ ജാതി മാറി പ്രണയിച്ചതിൻ്റെ പേരിൽ, അല്ലെങ്കിൽ മതം മാറി പ്രണയിച്ചതിൻ്റെ പേരിൽ - രണ്ടായാലും യഥാർത്ഥ കൊലയാളി പാട്രിയാർക്കിയാണ്. ആണധികാരവ്യവസ്ഥ സൃഷ്ടിച്ച ജീർണിച്ചഴുകിയ കുടുംബം എന്ന സംവിധാനം തന്നെയാണ് പെൺകുട്ടികളെ കൊല്ലുന്നതും കൊല്ലാതെ കൊല്ലുന്നതും.
കുടുംബത്തിൻ്റെ അഭിമാനം നില നിർത്താൻ പെൺകുട്ടികളെ കൊന്നു കളയുന്നതിനെ ന്യായീകരിക്കുന്ന മനുഷ്യർ ഉള്ള നാടാണ് നമ്മുടേത്. നമ്മുടെ അഭിമാനം സംരക്ഷിക്കാൻ, നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ, പ്രായമാകുമ്പോൾ നമ്മളെ സംരക്ഷിക്കാൻ ഒക്കെയുള്ള ഇൻഷുറൻസ് പദ്ധതി അല്ല മക്കൾ.
സ്വന്തം മക്കളെ മനസ്സിലാക്കാൻ കഴിയാത്ത, അവരുടെ തെരഞ്ഞെടുപ്പുകളെ അംഗീകരിക്കാൻ കഴിയാത്ത, അവരെ സ്വതന്ത്ര വ്യക്തികളായി കണക്കാക്കാൻ കഴിയാത്തവർ കുട്ടികളെ ഉണ്ടാക്കുന്നത് മൃഗങ്ങളുടെ പ്രത്യുല്പാദനത്തിൽ കവിഞ്ഞ ഒന്നും അല്ല. എല്ലാവരും കുട്ടികളെ ഉണ്ടാക്കുന്നു,അത്കൊണ്ട് ഞാനും ഉണ്ടാക്കുന്നു എന്നതിനപ്പുറം പാരൻ്റിങ്ങിനെ കുറിച്ച് യാതൊന്നും അറിയാത്ത സമ്പൂർണനിരക്ഷരരുടെ സമൂഹമാണ് കേരളം. എന്നിട്ടും അഹങ്കാരത്തിനും അല്പത്തരത്തിനും ഒരു കുറവും ഇല്ല താനും.
ജാത്യാഭിമാനവും, മതവെറിയും, വൃത്തികെട്ട കുടുംബ മഹിമാ ബോധവും ഹിപ്പോക്രസിയും അല്ലാതെ എന്താണ് ഭൂരിപക്ഷ മലയാളികളെ നിങ്ങൾക്ക് ഉള്ളത്?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക