കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. പൊളളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് മരണം സ്ഥിരീകരിച്ചത്. 80 ശതമാനം പൊളളലേറ്റ മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇരിങ്ങോൾ വട്ടോളിപ്പടി സ്വദേശി ലിയോണ പൗലോസ് (55), തൊടുപുഴ സ്വദേശി കുമാരി (52), മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12) എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേർ. ഒക്ടോബർ 29-നാണ് കളമശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ നടന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിൽ സ്‌ഫോടനമുണ്ടായത്.
അതേസമയം, കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. പത്തുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഡൊമിനിക് മാർട്ടിൻ നിലവിൽ റിമാൻഡിലാണ്. സ്‌ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പ്രതി ആവർത്തിച്ചു പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്‌ഫോടനം ആസൂത്രണം ചെയ്തതു മുതൽ നടപ്പിലാക്കിയതുവരെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അതിനായി ഇയാളെ പത്തുദിവസത്തെ കസ്റ്റഡിയിൽ വേണമെന്നുമാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. മാർട്ടിന്റെ വിദേശ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴിയെടുപ്പും നടക്കുന്നുണ്ട്.