മലപ്പുറം: സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഫലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും വിളിച്ച എല്ലാ കല്യാണങ്ങള്‍ക്കും പോകാന്‍ കഴിയില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന്റെ കക്ഷിയെന്ന നിലയില്‍ സാങ്കേതികമായി സിപിഎം റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം റാലിയില്‍ പങ്കെടുക്കേണ്ടതില്ല എന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനമാണെന്നും ഒരു റാലി നടത്തി അതുകഴിഞ്ഞ് മിണ്ടാതിരിക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'മുസ്ലീം ലീഗ് മുന്നണി മര്യാദ പാലിക്കുന്ന പാര്‍ട്ടിയാണ്. സിപിഎം ക്ഷണിച്ച റാലിയില്‍ പങ്കെടുക്കാത്തത് ഞങ്ങള്‍ യുഡിഎഫ് മുന്നണിയുടെ ഭാഗമായതിനാലാണ്. സിപിഎമ്മിന്റെ റാലി വിജയമാകട്ടെ. റാലിയില്‍ മതസംഘടനകളൊക്കെ പങ്കെടുക്കുന്നുണ്ട്. എല്ലാവരും കൂടുതല്‍ ശക്തിയും പിന്തുണയും സംഭരിച്ച് ഫലസ്തീനെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ട്. ചെറുതും വലുതുമായ എല്ലാ പാര്‍ട്ടികളും ഫലസ്തീന് പിന്തുണ നല്‍കണം. ഇ ടി പറഞ്ഞതും ആ അര്‍ത്ഥത്തിലാണ്. എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തേണ്ട'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തലയ്ക്ക് സുഖമില്ലാത്തവരാണ് ലീഗിനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. യുഡിഎഫിനൊപ്പം എത്ര വര്‍ഷത്തെ പാരമ്പര്യമാണ് ലീഗിനുളളതെന്നും അവര്‍ തങ്ങളെ വിട്ടുപോകുമോ എന്നും സുധാകരന്‍ ചോദിച്ചു. 'സംസ്ഥാനത്ത് ഇത്രയും കിരാതമായി ഭരണം നടത്തുന്ന സിപിഎമ്മിനൊപ്പം പോകാന്‍ ലീഗ് തയ്യാറാകുമോ? ഇല്ലെന്ന് ഞങ്ങള്‍ക്കറിയാം, മുസ്ലീം ലീഗിന്റെ ആത്മാര്‍ത്ഥതയെ മാനിക്കുന്നവരാണ് ഞങ്ങള്‍. അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ഉള്‍ക്കൊളളുകയും ചെയ്യുന്നവരാണ്. യുഡിഎഫ് ഉളളകാലം വരെ അത് നിലനില്‍ക്കും' - കെ സുധാകരന്‍ പറഞ്ഞു.
സിപിഎമ്മിന്റെ റാലിയില്‍ പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനത്തോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. മുന്നണി ബന്ധത്തില്‍ യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതാണ് ലീഗിന്റെ നിലപാടെന്ന് വി ഡി സതീശന്‍ പറഞ്ഞു. സിപിഎം ലീഗിന്റെ പുറകെ നടക്കുകയാണെന്നും മുന്നണിക്ക് ഹാനികരമായതൊന്നും ലീഗ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 'ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോണ്‍ഗ്രസിനുളളത്. പണ്ട് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോഴതില്ല. കോണ്‍ഗ്രസും ലീഗും തമ്മില്‍ ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുളള ബന്ധമാണ്'- വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.