കൊച്ചി: കളമശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി സ്വദേശി ലിയോണ പൗലോസ് (55) സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലിരിക്കെ തൊടുപുഴ വണ്ണപ്പുറം സ്വദേശി കുമാരി (52) കൊല്ലപ്പെട്ടു. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12)യാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാള്‍. വെന്റിലേറ്ററിലായിരുന്ന ലിബിന ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. സ്‌ഫോടനത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ 12 പേര്‍ നിലവില്‍ ഐസിയുവിലാണ്. കൊല്ലപ്പെട്ട ലിബിനയുടെ അമ്മയും സഹോദരനുമുള്‍പ്പെടെ നാലുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ട മൂവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മാര്‍ട്ടം ചെയ്യും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ കളമശേരിയിലെ സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവാ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഒക്ടോബര്‍ 27-ന് ആരംഭിച്ച സമ്മേളനത്തിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ. തുടക്കത്തില്‍ സംഘടിത ഭീകരാക്രമണമെന്ന് സംശയമുണര്‍ന്നെങ്കിലും മുന്‍ യഹോവ സാക്ഷികളുടെ വിശ്വാസിയായിരുന്ന ചെലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ ഡൊമിനിക് മാര്‍ട്ടിനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. താനാണ് കൃത്യം നടത്തിയതെന്ന് അവകാശപ്പെട്ട് ഡൊമിനിക് മാര്‍ട്ടിന്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുളള വീഡിയോയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഡൊമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.