കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ചലചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ഐപിസി 354 (എ) വകുപ്പ് ചുമത്തിയാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷംവരെ വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് 354 (എ).
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയാവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. പലതവണ ആലോചിച്ചപ്പോഴും ഇതൊരു ശരിയായ പ്രവണത അല്ലെന്നു തോന്നിയതിനാലാണ് കേസ് കൊടുത്തതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. 'ചെയ്തത് തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കണം. എന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചതായാണ് എനിക്കു തോന്നിയത്' എന്നും അവര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മാധ്യമപ്രവർത്തക നൽകിയ പരാതിയില്‍ സുരേഷ് ഗോപിക്കെതിരേ വനിതാ കമ്മീഷനും കേസെടുത്തു. 15 ദിവസത്തിനകം സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടു നൽകാൻ പൊലീസ് മേധാവിക്ക് വനിത കമ്മീഷൻ നിർദേശം നൽകി. പൊലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാൻ നിർദേശം നൽകുമെന്നും ഈ മാസം 31നു കോട്ടയത്ത് വെച്ച് പബ്ലിക് ഹിയറിങ് നടക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി പറഞ്ഞു.