വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചത്. എല്ലാ ജില്ലകളിലും പരിശോധന നടത്തുന്നുണ്ട്. വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.
ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോഴിക്കോട് നിപ നിയന്ത്രിക്കാൻ കഴിഞ്ഞു. നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ഇൻക്യൂബേഷൻ പിരീഡ് നാളെ കഴിയും. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടൽ നടത്തിയതും സഹായകരമായി. കോഴിക്കോട്ട് കഴിഞ്ഞ മാസം ആറു പേർക്കാണ് നിപാ വൈറസ് പോസിറ്റീവായത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിപ നിയന്ത്രണത്തിലേക്ക് എത്താൻ സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.
നിപ രോഗാണു ശരീരത്തിൽ കടന്നാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ നാലുമുതൽ എട്ടുദിവസം വരെയെടുക്കാം. പനി, തലവേദന, പേശി വേദന, ചുമ, ശ്വാസം മുട്ടൽ, ബോധക്ഷയം, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിച്ച പഴവർഗങ്ങൾ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്.