വാഷിംഗ്ടണ്‍: ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന്റെ ചില നടപടികള്‍ തിരിച്ചടിയായേക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഗാസയിലേക്കുളള ഭക്ഷണവും വെളളവുമടക്കം തടയുന്ന നടപടികള്‍ രാജ്യത്തിനുളള അന്താരാഷ്ട്ര പിന്തുണ ദുര്‍ബലപ്പെടുത്തുമെന്നും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു.
'ഗാസയിലെ ജനങ്ങള്‍ക്കുളള ഭക്ഷണവും വെളളവും വൈദ്യുതിയും നിര്‍ത്തലാക്കാനുളള ഇസ്രായേല്‍ സര്‍ക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രായേലിന് ലഭിക്കുന്ന ആഗോള പിന്തുണ ദുര്‍ബലമാക്കും. ഈ വിഷയം ഇസ്രായേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്കും തിരിച്ചടിയാകും'- ഒബാമ പറഞ്ഞു. ഒബാമ പ്രസിഡന്റായിരുന്ന കാലത്തും ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം നടന്നപ്പോള്‍ ഇസ്രായേലിനെയായിരുന്നു അമേരിക്ക പിന്തുണച്ചിരുന്നത്. വ്യോമാക്രമണങ്ങളില്‍ ഫലസ്തീനികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായതോടെ ഇസ്രായേലിനോട് സംയമനം പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കരയുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ പ്രവേശിച്ച ഇസ്രായേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്നും ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രായേല്‍ സൈന്യം ഗാസയിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ വ്യോമസേന നടത്തുന്ന വ്യോമാക്രമണം തുടരുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റെസിഡന്‍ഷ്യല്‍ മേഖലയിലും ജബലിയ അഭയാര്‍ത്ഥി ക്യാംപിലും ഗാസയ്ക്കരികിലുളള അല്‍-ഷിഫ, അല്‍ ഖുദ്‌സ് ആശുപത്രികള്‍ക്കുനേരെയും ഇസ്രായേല്‍ ബോംബാക്രമണം നടത്തിയതായും നൂറുകണക്കിന് ജനങ്ങള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.