കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പുകേസിൽ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനും സി കെ സുബൈറിനും പൊലീസിന്റെ ക്ലീൻ ചിറ്റ്. ഇരുവർക്കുമെതിരായ പരാതി വ്യാജമാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുന്നമംഗലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കത്വ-ഉന്നാവോ പെൺകുട്ടികൾക്കായി സമാഹരിച്ച തുകയിൽ 15 ലക്ഷം രൂപ പികെ ഫിറോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചുവെന്നായിരുന്നു പരാതി. യൂത്ത് ലീഗിൽ നിന്ന് രാജിവെച്ച യൂസഫ് പടനിലം എന്നയാളാണ് പരാതി നൽകിയത്. ഐപിസി 420 അനുസരിച്ച് വഞ്ചനാക്കുറ്റമായിരുന്നു ഇരുനേതാക്കൾക്കുമെതിരെ ചുമത്തിയിരുന്നത്.
പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ പ്രതികരണവുമായി പി കെ ഫിറോസ് രംഗത്തെത്തി. കത്വ ഫണ്ട് തിരിമറിക്കേസ് കെടി ജലീലും മന്ത്രി വി അബ്ദുറഹിമാനും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു. 'പ്രതികരിക്കുന്നവരെ വേട്ടയാടുന്നതാണ് കേന്ദ്രത്തിൽ മോദി സർക്കാരിന്റെയും കേരളത്തിൽ പിണറായി വിജയൻ സർക്കാരിന്റെയും രീതി. കേന്ദ്രത്തിൽ ന്യൂസ് ക്ലിക്കുൾപ്പെടെയുളള മാധ്യമങ്ങൾക്കെതിരെയാണെങ്കിൽ കേരളത്തിൽ പ്രതിപക്ഷത്തുളള നേതാക്കൾക്കെതിരെയാണ്. അതിന്റെ ഭാഗമായാണ് എനിക്കും സികെ സുബൈറിനുമെതിരെ വ്യാജ പരാതിയുണ്ടായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കത്വ ഫണ്ടിൽ തിരിമറി നടത്തിയെന്നാരോപിച്ച് വലിയ പ്രചാരണമാണ് അബ്ദുറഹിമാനും സിപിഎം നേതാക്കളും പ്രവർത്തകരും എനിക്കെതിരെ നടത്തിയത്. അബ്ദുറഹിമാന് ഇനി ആ സ്ഥാനത്തിരിക്കാനുളള ധാർമ്മിക അവകാശമില്ല. കെടി ജലീലിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിലാണ് ഈ കേസുണ്ടായത്. പിണറായി വിജയന്റെ പൊലീസ് തന്നെയാണ് ഇപ്പോൾ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. പൊലീസിന് വേറെ വഴികളില്ലായിരുന്നു'- പി കെ ഫിറോസ് കൂട്ടിച്ചേർത്തു.