തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ വിഴിഞ്ഞം പദ്ധതിക്ക് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 5550 രൂപയുടെ പദ്ധതിയില്‍ ആറായിരം കോടി രൂപയുടെ അഴിമതി ആരോപിച്ചും അന്വേഷണ കമ്മീഷനെ നിയോഗിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും പദ്ധതി അട്ടിമറിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും അത് നടക്കാതെ പോയത് ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണെന്നും വൈകിയ വേളയിലെങ്കിലും പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയോട് മാപ്പുപറയാന്‍ തയാറാകണമെന്നും സുധാകരന്‍ പറഞ്ഞു.
'കേരളത്തിന്റെ വികസനസ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലുവര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയ ശേഷം പദ്ധതിയുടെ ക്രൈഡിറ്റെടുക്കാന്‍ മുഖ്യമന്ത്രി പ്രചാരണം നടത്തുന്നത് അല്‍പ്പത്തരമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നെങ്കില്‍ 2019-ല്‍ തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നു. 2015-ല്‍ പരിസ്ഥിതി അനുമതിയുള്‍പ്പെടെ എല്ലാ അനുമതികളും വാങ്ങി, കോടതി കേസുകള്‍ തീര്‍ത്ത്, സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി, പുനരധിവാസ പാക്കേജ് നടപ്പിലാക്കി, പണി തുടങ്ങിയിട്ടാണ് യുഡിഎഫ് അധികാരം വിട്ടത്. പിടിപ്പുകേടിന്റെ പര്യായമായ പിണറായി വിജയനും സര്‍ക്കാരിനും അതുമായി മുന്നോട്ടുപോകാനായില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അയ്യായിരം കോടിയുടെ ഭൂമിതട്ടിപ്പും കടല്‍ക്കൊളളയുമെന്ന തലക്കെട്ടില്‍ 2016 ഏപ്രില്‍ 25-ന് ദേശാഭിമാനി പത്രം പുറത്തിറക്കി. പിണറായി വിജയന്‍ ആറായിരം കോടിയുടെ അഴിമതിയെന്ന് ആരോപിച്ചു. വി എസ് അച്ച്യുതാനന്ദനും എം എ ബേബിയും അഴിമതി ആരോപണങ്ങളുന്നയിച്ചു. അന്വേഷണ കമ്മീഷനെ നിയമിച്ചു. അഴിമതി ആരോപണങ്ങളുന്നയിച്ച് പദ്ധതിയെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നാണ് അന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്. ആ നിശ്ചയദാര്‍ഢ്യമാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്'- കെ സുധാകരന്‍ പറഞ്ഞു.