നെടുംകണ്ടം പ്രസംഗത്തിലെ അശ്ലീല പരാമർശത്തിൽ പ്രതികരണവുമായി എം എം മണി എംഎൽഎ. 'സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ല. എന്നെയും ഒരമ്മ അമ്മ പ്രസവിച്ചതാണ്. അഞ്ചു പെണ്മക്കളുടെ അച്ഛനാണ് ഞാന്‍. സാധാരണക്കാരെ ദ്രോഹിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെയാണ് പറഞ്ഞത്. ആലങ്കാരികമായി പറഞ്ഞ കാര്യമാണ് വിവാദമാക്കുന്നത്' എന്നാണ് എം എം മണിയുടെ വിശദീകരണം. 'ജനങ്ങളെ കൊള്ളയടിച്ചും അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്തും സർക്കാരിന് മുതൽ ഉണ്ടാക്കാൻ ആരാണ് പറഞ്ഞത്' എന്നായിരുന്നു വിവാദ പരാമർശം. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിത പിഴ ഈടാക്കുന്നു എന്ന് ആരോപിച്ച് ഉടുമ്പൻചോലയിൽ നടത്തിയ മാർച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചില ഉദ്യോഗസ്‌ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയം കളിക്കുകയാണെന്നും എം എം മണി ആരോപിച്ചു. മണിക്കെതിരെ മഹിള കോൺഗ്രസ്സ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. അവരുടെ ഭർത്താക്കന്മാർക്ക് നല്ലത് വരുത്താനാണ് അവർ പ്രാർത്ഥിക്കേണ്ടതെന്നും എം എം മണി കൂട്ടിച്ചേർത്തു.
എം എം മണിയുടെ നാവ് നന്നാവാൻ ഗാന്ധി ജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനയുമായി മഹിള കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എം എം മണിയില്‍ നന്മ ഉണ്ടാകുന്നതിനാണ് പ്രാര്‍ത്ഥനയെന്നാണ് സംഘടന നേതാക്കള്‍ പറഞ്ഞത്. എം എം മണി എന്ന എംഎല്‍എ നിരന്തരം സ്ത്രീകളെ അപമാനിക്കുകയാണെന്നും മഹിള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.