ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 1,200 ആയി ഉയർന്നതായി ഗാസയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഗാസയിൽ 338,000 പേരെ മാറ്റിപ്പാർപ്പിച്ചതായി യു എന്‍ വ്യക്തമാക്കി. ഭക്ഷണം, ഇന്ധനം, വെള്ളം തുടങ്ങിയ ജീവൻ രക്ഷിക്കാനുള്ള സാധനങ്ങൾ അടിയന്തിരമായി ഗാസയില്‍ എത്തിക്കാന്‍ നീക്കം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു.
അതേസമയം, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇസ്രായേൽ-ഗാസ സംഘർഷത്തെക്കുറിച്ച് ഫോണില്‍ ചര്‍ച്ച ചെയ്തു. ഏഴ് വർഷത്തെ ശത്രുത മറന്നാണ് ഇരു രാജ്യങ്ങളും സംസാരിക്കുന്നത്. പലസ്തീന്‍ അധിനിവേശം അവസാനിപ്പിച്ച് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക പാർട്ടികളുമായും ആശയവിനിമയം നടത്താൻ രാജ്യം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് സൗദി കിരീടാവകാശി പറഞ്ഞു. അതിനിടെ, അറബ് ലീഗും ഇന്നലെ യോഗം ചേര്‍ന്നു. ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ മാത്രമേ ഇസ്രയേൽ - പലസ്തീന്‍ പ്രശ്നത്തിന് പരിഹാരമാകൂ എന്നും അതിന് ഇസ്രായേല്‍ തയ്യാറാകണമെന്നും അറബ് വിദേശകാര്യ മന്ത്രിമാർ യോഗത്തില്‍ ആവശ്യപ്പെട്ടു.
യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.