കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്ന കോടതി വിധി വന്നതിനു പിന്നാലെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. മോദി സര്‍ക്കാരിന്റെ സ്‌റ്റൈലിലുളള പിണറായിയുടെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് എം കെ മുനീര്‍ പറഞ്ഞു. അനീതിക്കും അഴിമതിക്കുമെതിരെ പ്രതികരിക്കുന്നവരെ കളളക്കേസില്‍ കുടുക്കി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാം എന്ന സിപിഎമ്മിന്റെ എക്കാലത്തെയും അടവ് ഷാജിയെപ്പോലുളള യുവ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിലപ്പോവില്ലെന്നും മുനീര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എം കെ മുനീറിന്റെ കുറിപ്പ്
കെ എം ഷാജിയെ കൃത്യമായി കള്ളകേസിൽ കുടുക്കിയതാണെന്നും പ്രതികാര രാഷ്ട്രീയത്തിനപ്പുറത്തേക്ക് ആ കേസിൽ യാതൊന്നുമില്ലെന്നും പൊതു സമൂഹത്തിനു മുന്നിൽ ഓരോ ദിവസവും വ്യക്തമായി കൊണ്ടിരിക്കുന്ന തരത്തിലാണ് കോടതി വിധികൾ വന്നു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൽ നിന്നും പിടിച്ചെടുത്ത ഇലക്ഷൻ ഫണ്ട് പൂർണമായും തിരിച്ചു നൽകാനുള്ള ഉത്തരവിലൂടെ ഇടതു പക്ഷത്തിന്റെ കുപ്രചരണങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. അനീതിക്കെതിരെയും അഴിമതിക്കെതിരെയും പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം എന്ന സി.പി.എമ്മിന്റെ എക്കാലത്തെയും അടവ് ഷാജിയെ പോലെയുള്ള യുവ രാഷ്ട്രീയ നേതാക്കൾക്കെതിരിൽ വിലപ്പോവില്ല. കാരണം അവരെല്ലാം നേരിന്റെ രാഷ്ട്രീയത്തോടൊപ്പമാണ്. മോഡി സർക്കാർ സ്റ്റൈലിലുള്ള പിണറായിയുടെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ വിധി.