തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായംകൂടിയ സാക്ഷരതാ പഠിതാവ് ഹരിപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെ ഹരിപ്പാട്ടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 2017-ല്‍ സാക്ഷരതാ മിഷന്‍ നടത്തിയ 'അക്ഷരലക്ഷം' പരീക്ഷയില്‍ കാര്‍ത്ത്യായനിയമ്മയ്ക്കായിരുന്നു ഒന്നാം റാങ്ക്. 40, 440 പേര്‍ എഴുതിയ പരീക്ഷയില്‍ 100-ല്‍ 98 മാര്‍ക്ക് വാങ്ങിയാണ് കാര്‍ത്ത്യായനിയമ്മ ജയിച്ചത്. 96-ാം വയസിലായിരുന്നു കാര്‍ത്ത്യായനിയമ്മ ഈ നേട്ടം കൈവരിച്ചത്. 2018-ല്‍ രാഷ്ട്രപതിയില്‍ നിന്ന് നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.
അതേസമയം, കാര്‍ത്ത്യായനിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. നാലാം തരം തുല്യതാ ക്ലാസില്‍ ചേര്‍ന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തീ പുരസ്‌കാരം കാര്‍ത്യായനിയമ്മയ്ക്ക് ലഭിക്കുന്നതെന്നും തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം നേരില്‍ കണ്ടപ്പോള്‍ അവര്‍ തന്നോട് പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാനമാണ് കാര്‍ത്യായനിയമ്മയെന്നും ഒരു മാതൃകാ വ്യക്തിത്വത്തെയാണ് കാര്‍ത്യായനിയമ്മയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനി അമ്മയായിരുന്നു. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്.
നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു. കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക