ഗാസയ്ക്ക് സമീപം ഒരു ലക്ഷം റിസർവ് സൈനികരെ വിന്യസിച്ചതായി ഇസ്രയേല്‍. ഇനിയൊരിക്കല്‍കൂടെ ഇസ്രയേല്‍ ജനതയെ മുറിവേല്‍പ്പിക്കാന്‍ ഒരൊറ്റ ഹമാസ് യോദ്ധാവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയിട്ടേ സൈന്യം പിന്മാറൂ എന്ന് ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് ജോനാഥൻ കോൺറിക്കസ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. കൂടാതെ, ഇനിമുതല്‍ ഗാസ മുനമ്പിലെ അധികാരം കയ്യാളാന്‍ ഹമാസിനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുതിര്‍ന്ന സൈനികരടക്കം നൂറിലധികം ഇസ്രായേലികള്‍ തങ്ങളുടെ തടവിലാണെന്ന് ഹമാസ് അവകാശപ്പെട്ടു. അതില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉണ്ട്. ബന്ധികളാക്കിയവരെ വിട്ടുകിട്ടാന്‍ ഈജിപ്റ്റിന്‍റെ സഹായം തേടിയിരിക്കുകയാണ് ഇസ്രയേല്‍. തെക്കൻ ഇസ്രായേലിലെ മൂന്ന് പ്രധാന പ്രദേശങ്ങളിൽ ഹമാസ് പോരാളികളും ഇസ്രായേൽ സേനയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഇസ്രായേലിലും ഗാസയിലുമായി മരിച്ചവരുടെ എണ്ണം 1100 ആയി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹമാസിന് ആയുധവും പണവും നല്‍കുന്നത് ഇറാനാണെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. ഫലസ്തീനു നല്‍കുന്ന നിരുപാധിക പിന്തുണയില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു. എന്നാല്‍, ഹമാസിന്റെ ആക്രമണവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല' എന്ന് ഇറാന്‍ പ്രസ്താവനയിൽ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലിന്റെ തിരിച്ചടിയില്‍ 123,000 ഫലസ്തീനികൾക്ക് പലായനം ചെയ്യേണ്ടി വന്നതായി യുഎന്‍ വ്യക്തമാക്കി. 74,000 ത്തോളം പേർ സ്കൂളുകളില്‍ അഭയംപ്രാപിച്ചിട്ടുണ്ട്. ഗാസയിലെ ആശുപത്രികൾ വൈദ്യുതിയില്ലാതെ ദുരിതത്തിലാണ്. ഗാസയുടെ ഏക ഊർജ്ജ സ്രോതസ്സായ പവർ പ്ലാന്റിൽ ദിവസങ്ങൾക്കുള്ളിൽ ഇന്ധനം തീർന്നേക്കുമെന്ന് യുഎൻ പറയുന്നു.