ഇസ്രായേലില്‍ ഹമാസും ഇസ്രായേൽ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഹമാസ് അക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും 740 പേർക്ക് പരിക്കേൽക്കുകയും ചെയ്തതുവെന്നാണ് റിപ്പോര്‍ട്ട്. 'ഇസ്രയേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരും' എന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു.
2021 ൽ ഇസ്രായേലും ഹമാസും നടത്തിയ 11 ദിവസത്തെ യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. പതിറ്റാണ്ടുകളായി ഫലസ്തീനികൾ നേരിടുന്ന എല്ലാ ക്രൂരതകൾക്കുമുള്ള മറുപടിയായാണ് തങ്ങള്‍ നല്‍കുന്നതെന്ന് ഹമാസ് വക്താവ് ഖാലിദ് ഖദോമി അൽ ജസീറയോട് പറഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായി നടന്ന വമ്പൻ ആക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ പകരംവീട്ടിത്തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗാസ മുനമ്പിൽ നിന്ന് അയ്യായിരത്തിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസിന്റെ സായുധ സേന അവകാശപ്പെട്ടിരുന്നു. ഇസ്രായേലിന് ഉളളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് പറയുന്നത്. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. തെക്കൻ ഇസ്രായേലിൽ ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.