മലപ്പുറം: കൊല്ലത്ത് സൈനികനെ ആക്രമിച്ച് പി എഫ് ഐ ചാപ്പ കുത്തിയെന്ന വ്യാജ പ്രചാരണം നടത്തിയതിന് ബിജെപി നേതാവ് അനിൽ ആന്റണിക്കെതിരെ നടപടിയെടുക്കണമെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ. ഇത്തരം വിഷ വിത്തുകളെ മുളയിലേ നുളളിക്കളഞ്ഞില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും മലയാളിയുടെ അഭിമാനം കാക്കാൻ അനിലിനെതിരെ കേസെടുക്കുകയും ശിക്ഷിക്കുകയും വേണമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കൊല്ലത്ത് സൈനികന്റെ മുതുകിൽ പി എഫ് ഐ എന്ന് പച്ചമഷിയിൽ ചാപ്പ കുത്തിയെന്ന നാടകം എട്ടുനിലയിൽ പൊട്ടി. പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഈ സംഭവം ദേശീയ തലത്തിൽ പ്രചരിപ്പിച്ച് വിദ്വേഷ പ്രചാരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുകയാണ് അനിൽ ആന്റണി. കേരളത്തിൽ ഇസ്ലാമിക ഭീകരർ അഴിഞ്ഞാടുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇസ്ലാമിക ഭീകരരുടെ ഒരാൾക്കൂട്ടം സൈനികനെ ആക്രമിക്കുകയും അയാളുടെ മുതുകിൽ പിഎഫ് ഐ എന്ന് എഴുതുകയും ചെയ്തുവത്രേ. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നിട്ടും അദ്ദേഹത്തിന് യാതൊരു കുറ്റബോധവുമില്ല. ഇത്തരം വിഷവിത്തുകളെ മുളയിലേ നുളളിക്കളഞ്ഞില്ലെങ്കിൽ വലിയ അപകടമുണ്ടാക്കും. മലയാളിയുടെ അഭിമാനം കാക്കാൻ ഇദ്ദേഹത്തിനെതിരെ കേസെടുക്കണം, ശിക്ഷിക്കണം. ഇഡി ഇവിടെ ചുറ്റിക്കറങ്ങുന്നത് അതിന് തടസമാവരുത്'- സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ അനിൽ ആന്റണി, പ്രതീഷ് വിശ്വനാഥ് എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചിരുന്നു.