തിരുവനന്തപുരം: നിപാ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നാലുപേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. 75 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. നിപാ നിയന്ത്രണങ്ങള്‍ക്കായി 16 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
മരിച്ചയാളുടെ ബന്ധുക്കളായ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചയാളുടെ ഭാര്യ, പത്തുമാസവും ഒന്‍പത് വയസും പ്രായമുളള മക്കള്‍, ബന്ധുവായ ഇരുപത്തിരണ്ടുകാരന്‍ എന്നിവരാണ് ചികിത്സയിലുളളത്. ഒന്‍പതുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടി ഐസിയു വെന്റിലേറ്ററിലാണ്. കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. ജില്ലയിലുളളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓഗസ്റ്റ് മുപ്പതിനാണ് ആദ്യ മരണം സംഭവിച്ചത്. ഈ വ്യക്തി ചികിത്സയിലിരിക്കെ അതേ ആശുപത്രിയിലെത്തിയ മറ്റൊരാള്‍ കൂടി മരണപ്പെട്ടതോടെയാണ് നിപ സംശയം ബലപ്പെട്ടത്. ആദ്യ മരണത്തില്‍ നിപ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാമത്തേയാള്‍ ഇതേ ലക്ഷണങ്ങളോടെ മരണപ്പെടുകയും ആദ്യത്തെയാളുടെ ബന്ധുക്കള്‍ക്ക് ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് ആരോഗ്യ വകുപ്പ് നിപ വൈറസ് ബാധ സംശയിച്ചത്. രണ്ടാമത് മരണപ്പെട്ട വ്യക്തിയുടെ മൃതദേഹത്തില്‍ നിന്നെടുത്ത സാമ്പിളും ഒന്‍പതുവയസുകാരന്റെ സാമ്പിളുമാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഫലം വന്നാല്‍ മാത്രമേ നിപയാണെന്ന് സ്ഥിരീകരിക്കാനാവൂ.