തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ. കെ ബി ഗണേഷ് കുമാര്‍, ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ പീഡനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ലെന്നും ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സിബിഐ പറയുന്നു.
പരാതിക്കാരി ജയിലില്‍ കഴിയുമ്പോഴാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. പരാതിക്കാരിയുടെ കത്ത് ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കൈവശപ്പെടുത്തുകയായിരുന്നു. ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേസ് സി ബി ഐക്ക് വിടുകയായിരുന്നു ലക്ഷ്യം. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സി ബി ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസില്‍ സാക്ഷി പറയാന്‍ പി സി ജോര്‍ജ്ജിനോട് ആവശ്യപ്പെട്ടെന്നും മൊഴി നല്‍കിയപ്പോള്‍ പി സി ജോര്‍ജ്ജ് ഇക്കാര്യം നിഷേധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏതാനും മാസങ്ങള്‍ മുന്‍പ് സിബിഐ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സി ബി ഐയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു.