കോഴിക്കോട്: മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു ജയിലിൽ തുടരും. ഏഴാം സാക്ഷി കൂറുമാറിയതോടെ കേസിലെ നാലാം സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വിചാരണ മാറ്റിയത്. കേസ് നീട്ടിക്കൊണ്ടുപോകാനാണോ പ്രോസിക്യൂഷന്റെ ശ്രമം എന്ന് ഗ്രോ വാസു ചോദിച്ചപ്പോള്‍, കേസ് അങ്ങനെ നീട്ടാന്‍ കഴിയില്ലെന്ന് കോടതി മറുപടി നല്‍കി.
കോഴിക്കോട് കുന്നമംഗലം വിചാരണ കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ ഏഴാമത്തെ സാക്ഷിയായ മെഡിക്കൽ കോളേജ് പരിസരത്ത് കച്ചവടം നടത്തുന്ന ലാലുവാണ് കൂറ് മാറിയത്. പ്രതിഷേധക്കാർ വാഹനങ്ങൾ തടസപ്പെടുത്തിയത് കണ്ടില്ലെന്നും, പ്രതിഷേധക്കാരെ തിരിച്ചറിയില്ലെന്നുമാണ് ലാലു കോടതിയിൽ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കനത്ത പൊലീസ് സുരക്ഷയിലും മുദ്രാവാക്യം വിളിച്ചാണ് ഗ്രോ വാസു കോടതിയിൽ നിന്ന് മടങ്ങിയത്. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാൽ ഒരു മാസത്തിലേറെയായി ഗ്രോവാസു ജയിലിൽ തുടരുകയാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയ്ക്കു മുമ്പില്‍ സംഘം ചേരുകയും മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് ഗ്രോ വാസു അറസ്റ്റിലായതും പിന്നീട് റിമാന്‍ഡിലായതും.