റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ ഉക്രൈൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവിനെ പുറത്താക്കിയതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രൈൻ അധിനിവേശം ആരംഭിക്കുന്നതിനു മുന്‍പുതന്നെ റെസ്‌നിക്കോവ് പ്രതിരോധ മന്ത്രിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിൽ അഴിച്ചുപണി അത്യാവശ്യമായി വന്നിരിക്കുകയാണ് എന്നാണ് പ്രതിരോധ മന്ത്രിയെ പുറത്താക്കുന്ന വിവരം പങ്കുവെച്ചുകൊണ്ട് സെലെൻസ്‌കി പറഞ്ഞത്. ഉക്രെയ്നിന്റെ സ്റ്റേറ്റ് പ്രോപ്പർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്ന റസ്റ്റെം ഉമെറോവിനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ച കാര്യവും അദ്ദേഹം അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സൈനികമായും സാമൂഹികമായും നവീനമായ ആശയങ്ങള്‍ പിന്തുടരേണ്ട ഒരു അടിയന്തിര സാഹചര്യമാണ് രാജ്യത്ത് നിലവില്‍ ഉണ്ടായിരിക്കുന്നതെന്ന് സെലെന്‍സ്കി പറഞ്ഞു. ഒലെക്‌സി റെസ്‌നിക്കോവിനെ ലണ്ടനിലെ കീവിന്റെ പുതിയ അംബാസഡറായി നിയമിച്ചേക്കുമെന്നാണ് ഉക്രേനിയൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്ന റെസ്‌നിക്കോവ് പാശ്ചാത്യ സഖ്യകക്ഷികളുമായുള്ള യോഗങ്ങളിൽ പതിവായി പങ്കെടുക്കുകയും അധിക സൈനിക ഉപകരണങ്ങൾക്കായി ലോബിയിംഗ് നടത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും മാറുന്നതു സംബന്ധിച്ച് ഒലെക്‌സി റെസ്‌നിക്കോവ്തന്നെ സെലെൻസ്‌കിയുമായി ആശയം വിനിമയം നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ കാബിനറ്റ് പുനഃസംഘടിപ്പിക്കുന്നതുകൊണ്ട് ഉക്രെയ്‌നിന് യുദ്ധക്കളത്തിൽ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ നന്നേ കുറവാണ്.