റഷ്യക്കെതിരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ആരോപണം. നിരവധി സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും വ്യോമഗതാഗതം തടസ്സപ്പെട്ടതായും റഷ്യ അറിയിച്ചു. പ്സ്കോവ്, ബ്രയാൻസ്ക്, കലുഗ, ഓർലോവ്, റിയാസാൻ മേഖലകളിലും റഷ്യൻ അധിനിവേശ ക്രിമിയൻ ഉപദ്വീപിലും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തതായി റഷ്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ആക്രമണത്തില്‍ ആളപയായമില്ലെന്നാണ് വിവരം.
എസ്റ്റോണിയയുടെയും ലാത്വിയയുടെയും അതിർത്തിക്കടുത്തുള്ള പിസ്കോവിൽ, നാല് Il-76 സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്സ്കോവ് നഗരത്തിന് മുകളിൽ വലിയ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആലപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ പ്സ്കോവ് ഗവർണർ മിഖായേൽ വെഡർനിക്കോവ്, മേഖലയിലൂടെയുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായും അറിയിച്ചു.
അതേസമയം, ഡ്രോൺ ആക്രമണങ്ങളുടെ ഉത്തരവാദിത്തം യുക്രെയ്ന്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ച റഷ്യയിലെ ബല്‍ഗരാത്ത് പ്രദേശത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യൻ മിസൈൽ ആക്രമണത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.