തോഷഖാന അഴിമതി കേസില്‍ ജയിലിൽ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കേസ് ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന (2018–2022) കാലത്തു വിദേശത്തുനിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാൻ രൂപ (5.25 കോടി ഇന്ത്യൻ രൂപ) വിലവരുന്ന സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്കു സർക്കാർ ഖജനാവിൽനിന്നു ലേലത്തിൽ വാങ്ങിയശേഷം മറച്ചുവിറ്റെന്നതാണ് തോഷഖാന അഴിമതിക്കേസ്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ലഹോറിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്ത ഇമ്രാനെ അറ്റോക്ക് ജയിലിലടയ്ക്കുകയായിരുന്നു.
എന്നാല്‍, തോഷഖാന അഴിമതി കേസില്‍ തടവുശിക്ഷ മരവിപ്പിച്ചുവെങ്കിലും അദ്ദേഹം ജയിൽ മോചിതനാകില്ലെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു കേസിൽ തടങ്കലിൽ വെക്കാൻ ജഡ്ജി ഉത്തരവിട്ടതിനാലാണ് മോചനം സാധ്യമാകാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നയീം പഞ്ജുത പറഞ്ഞു. യു.എസിലെ പാകിസ്ഥാൻ അംബാസഡർ അയച്ച രഹസ്യ കേബിളിന്റെ ഉള്ളടക്കം പരസ്യമാക്കുകയും അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്‌തുവെന്ന കുറ്റമാണ് ഇമ്രാനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ ഇമ്രാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാനും ബുധനാഴ്ച കോടതിയിൽ ഹാജരാക്കാനും ഇസ്ലാമാബാദിലെ പ്രത്യേക കോടതി ജയിൽ അധികൃതരോട് ഉത്തരവിട്ടിരുന്നു.