സുൽത്താൻ ബത്തേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ ഐ സി ബാലകൃഷ്ണൻ വയനാട് ഡിസിസി പ്രസിഡന്‍റിനെ ഫോണിലൂടെ അസഭ്യം പറയുന്ന ശബ്ദരേഖ പുറത്ത്. ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട യോഗത്തിലേക്ക് എത്താന്‍ ഡിസിസി പ്രസിഡന്‍റ് വൈകിയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. കണ്ണോത്ത് മല ജീപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്ന മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു അപ്പച്ചന്‍. എത്താന്‍ വൈകിയതോടെ എംഎല്‍എ അപ്പച്ചനെ വിളിച്ചു. ഉടന്‍ എത്തുമെന്ന് അദ്ദേഹം മറുപടി പറയുന്നുണ്ടെങ്കിലും എംഎല്‍എ പച്ചത്തെറിയിലൂടെയാണ് പ്രതികരിച്ചത്.
ജില്ലയിലെ മുതിര്‍ന്ന നേതാവുകൂടിയാണ് അപ്പച്ചന്‍. സംഭവം വിവാദമായതോടെ സംസാരം അതിരുകടന്നുപോയെന്ന് എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ ഓഡിയോ ചോര്‍ത്തി പ്രചരിപ്പിച്ചതില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. അടുത്ത ദിവസം കെപിസിസിക്ക് പരാതി നൽകുമെന്നാണ് എൻ ഡി അപ്പച്ചനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ബത്തേരി അർബൻ സഹകരണ ബാങ്കിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തമ്മിലടി രൂക്ഷമാവുന്നതിനിടെയാണ് ഫോൺ സംഭാഷണം പുറത്തുവന്നത്. അർബൻ ബാങ്കിൽ കെ പി സി സി നിർദ്ദേശിച്ച സ്ഥാനാർത്ഥി പട്ടിക തള്ളി കെ പി സി സി അംഗം കെ ഇ വിനയൻ ഉൾപ്പെടെ ഒൻപത് പേർ നാമനിർദ്ദേശം നൽകിയിരിന്നു. പിൻവലിക്കേണ്ട സമയ പരിധി കഴിഞ്ഞിട്ടും കെ പി സി സി നിർദ്ദേശം തള്ളി മത്സരിക്കാനുള്ള തീരുമാനത്തിൽ ഈ വിഭാഗം ഉറച്ചുനിൽക്കുകയാണ്. പ്രശ്നത്തിൽ ഡി സി സി പ്രസിഡന്‍റ് ഈ വിഭാഗത്തെ പിന്തുണക്കുകയാണെന്നാണ് ഐ സി ബാലകൃഷ്ണൻ ആരോപിക്കുന്നത്.