ജയ്പൂർ: സച്ചിൻ പൈലറ്റിനെ ലക്ഷ്യമിട്ട് ബിജെപി ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 'ഇന്ത്യന്‍ വ്യോമസേനയുടെ ധീരനായ പൈലറ്റായിരുന്നു കോണ്‍ഗ്രസ് നേതാവായ രാജേഷ് പൈലറ്റ്. അദ്ദേഹത്തെ അപമാനിക്കുന്നതിലൂടെ ബിജെപി ഇന്ത്യന്‍ വ്യോമസേനയുടെ ത്യാഗങ്ങളെ തന്നെയാണ് അധിക്ഷേപിക്കുന്നത്. രാജ്യം മുഴുവന്‍ ഇതിനെ അപലപിക്കണം എന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. വളരെക്കാലമായി രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും ഗെഹ്‌ലോട്ടും രണ്ടുചേരിയിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് സച്ചിന്‍ പൈലറ്റിനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ പ്രതിരോധിക്കാന്‍ ഗെഹ്‌ലോട്ട് തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ടത്.
സച്ചിൻ പൈലറ്റിന്റെ പിതാവായ രാജേഷ് പൈലറ്റ് വ്യോമസേനയില്‍ പൈലറ്റായിരുന്നപ്പോൾ മിസോറാമിൽ ബോംബിട്ടിട്ടുണ്ട് എന്നായിരുന്നു ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ആരോപണം. 1966 മാര്‍ച്ചില്‍ മിസോറാം തലസ്ഥാനമായ ഐസ്വാളില്‍ ബോംബ് വര്‍ഷിച്ച വ്യോമസേന വിമാനം പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയും ആണെന്ന മാളവ്യയുടെ ട്വീറ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തുവരുന്ന കാഴ്ചയാണ് കാണുന്നത്. 'വ്യോമസേന പൈലറ്റ് എന്ന നിലയില്‍ പിതാവ് ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ അത് 1971-ല്‍ ഇന്ത്യ-പാക് യുദ്ധ സമയത്ത് കിഴക്കന്‍ പാകിസ്താനിലായിരുന്നു. അല്ലാതെ നിങ്ങള്‍ അവകാശപ്പെടുന്നതുപോലെ മിസോറാമിലല്ല' എന്നായിരുന്നു സച്ചിൻ പൈലറ്റിന്‍റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1966 മാര്‍ച്ച് അഞ്ചിന് മിസോറാമില്‍ ബോംബ് വര്‍ഷിച്ചുവെന്നാണ് അമിത് മാളവ്യ പറഞ്ഞത്. എന്നാല്‍, 1966 ഒക്ടോബര്‍ 29-നാണ് രാജേഷ് പൈലറ്റ് വ്യോമസേനയില്‍ ചേര്‍ന്നത്. അതുസംബന്ധിച്ച ഔദ്യോഗിക രേഖകള്‍ സച്ചിന്‍ പൈലറ്റ് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്‍കുക കൂടെ ചെയ്തതോടെ ബിജെപിയുടെ 'നുണ ഫാക്ടറി'യില്‍നിന്നും ഉത്പാദിപ്പിക്കുന്ന മറ്റൊരു കള്ളംകൂടെ പോളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസിന്‍റെ ഐ ടി സെല്‍ മേധാവി സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.