രജനീക്കാന്ത് നായകനായി എത്തിയ തമിഴ് ചിത്രം 'ജയിലര്‍' തിയറ്ററില്‍ നിറഞ്ഞോടുമ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് വില്ലൻ വേഷം അവതരിപ്പിച്ച വിനായകനാണ്. ഇപ്പോഴിതാ വിനായകനെ പ്രസംഗിച്ചു രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 'ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്... കൊണ്ടാടപ്പെടേണ്ട ഒന്ന്... വിനായകന്‍റെ സിനിമ' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ നിൽക്കുന്ന ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
ഒരു ഗ്യാങ്ങ് ലീഡറായ, രജനിയുടെ നായക കഥാപാത്രം മുത്തുവേല്‍ പാണ്ഡ്യനെ എതിര്‍ത്ത് നില്‍ക്കുന്ന ക്രൂരനായ വര്‍മ്മന്‍ എന്നയാളുടെ വേഷത്തിലാണ് വിനായകന്‍ ചിത്രത്തിലെത്തുന്നത്. എക്സന്‍ട്രിക്കായ ക്യാരക്ടറുകള്‍ സ്വതവേ തകര്‍ത്ത് അഭിനയിക്കാറുള്ള വിനായകനെ അഴിഞ്ഞാടന്‍ വിടുകയാണ് രജനി ചിത്രത്തില്‍ സംവിധായകന്‍ നെല്‍സണ്‍. ഒരുനിമിഷത്തിൽ രജനികാന്തിനൊപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം ആയിരുന്നു വിനായകന്റേത് എന്നാണ് ചില നിരൂപകർ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏതായാലും സംവിധായകൻ നെൽസണിന്റെ മികച്ച മടങ്ങിവരവാണ് ജയിലർ. ചിത്രം വൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് 'ജയിലറി'ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. ഓരോ സംസ്ഥാനത്തെയും പ്രധാന താരങ്ങള്‍ക്ക് രജനികാന്ത് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്' ജയിലറി'ന്റെ പ്രധാന ആകര്‍ഷണം. മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും ആരാധകരെയും ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.