പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു. പാര്‍ട്ടി ജില്ലാ ഘടകത്തിലെ വിഭാഗീയതയെത്തുടര്‍ന്നാണിത്. ജില്ലയില്‍നിന്നുള്ള സിപിഐയുടെ ഏക എംഎല്‍എയാണ് മുഹ്‌സിന്‍. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. അതേസമയം, മുഹ്സിനെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹ്സിനെ നേരത്തെ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു.
പാര്‍ട്ടിയുടെ പ്രമുഖനേതാവായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കുടുംബാംഗവും മുന്‍ ജില്ലാപഞ്ചായത്തംഗവുമായ സീമ കൊങ്ങശ്ശേരിയുള്‍പ്പെടെ മറ്റ് ആറുപേര്‍കൂടി ജില്ലാ കൗണ്‍സിലില്‍നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ എക്കാലത്തെയും വലിയ നേതാക്കളിലൊരാളായ ഇ.പി. ഗോപാലന്റെ മകള്‍ കെ.സി. അരുണ പട്ടാമ്പി മണ്ഡലം സെക്രട്ടേറിയറ്റില്‍നിന്നു രാജിവെച്ചു. ജില്ലാനേതൃത്വത്തിന്‍റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ചാണ് ഇവരുടെയെല്ലാം രാജി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാനം പക്ഷക്കാരനായ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടിരുന്നു. കെ ഇ ഇസ്മായില്‍ വിഭാഗം മണ്ഡലം കമ്മിറ്റിയിൽ മുൻതൂക്കം നേടിയിരുന്നു. മുഹമ്മദ് മുഹ്സിൻ എംഎൽഎ കാനം വിരുദ്ധ ചേരിക്കൊപ്പമാണ്.