പാറ്റ്‌ന: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശങ്കയുണ്ടെന്ന് ആര്‍ജെഡി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. മോദിയാണ് ഇന്ത്യ വിടാന്‍ ആലോചിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ അദ്ദേഹം വിദേശത്ത് സ്ഥിരതാമസമാക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സി(ഇന്ത്യ)നെതിരെ നരേന്ദ്രമോദി ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം മുഴക്കിയതിനെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു ലാലുവിന്റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'നരേന്ദ്രമോദിയാണ് രാജ്യംവിടാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. സുഖമായി വിശ്രമിക്കാനും പിസ്സയും മോമോസും ചൗ മെയ്‌നും പോലുളള ഭക്ഷണങ്ങള്‍ ആസ്വദിച്ച് കഴിക്കാനും പറ്റിയ ഒരു സ്ഥലത്തിനുവേണ്ടിയുളള അന്വേഷണത്തിലാണ് അദ്ദേഹം. തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്ന പേടിയിലാണ് മോദി. അദ്ദേഹമാണ് വിദേശത്ത് അഭയം തേടാന്‍ ആലോചിക്കുന്നത്'- ലാലു പ്രസാദ് യാദവ് പറഞ്ഞു.
മുംബൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ മൂന്നാം യോഗത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം താനും യോഗത്തില്‍ പങ്കെടുക്കുമെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേർത്തു.