അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിട്ടും ഉപഭോക്താക്കൾക്ക് അതിന്‍റെ ആനുകൂല്യം നൽകാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്ന് വാഗ്ദാനം നല്‍കുന്ന നരേന്ദ്ര മോദി രാജ്യത്തെ ചെറുകിട മേഖല തകരുന്നത് ക്രൂരമായി നോക്കി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും കാരണം രാജ്യത്തെ ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. അതിനിടയിലും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ചില്ലറ പണം പട്ടാപകല്‍ കൊള്ളയടിക്കുന്ന തിരക്കിലാണ് ബിജെപി സർക്കാർ എന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.
'അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ 35 ശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ട്. എന്നാൽ ക്രൂരനായ മോദി പെട്രോളിയം ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തി കൊള്ളലാഭം കൊയ്യുകയാണ്. ജനങ്ങളുടെ വരുമാനം തട്ടിയെടുക്കുന്ന നയം സർക്കാർ പിന്തുടരുന്നതിനാൽ സ്വകാര്യ കമ്പനികളും അതേ മാര്‍ഗ്ഗം പിന്തുടരുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപയിലധികം ലാഭമാണ് എണ്ണക്കമ്പനികൾക്ക് ലഭിക്കുന്നത്. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ മൂന്ന് സർക്കാർ എണ്ണക്കമ്പനികൾ നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയിലധികം ലാഭം നേടി. കഴിഞ്ഞ വർഷത്തെ ലാഭത്തിന്റെ മൂന്നിരട്ടിയാണിത്. എന്നിട്ട് ഇന്നാട്ടിലെ സാധാരണക്കാരന് എന്തുകിട്ടി. മുഴു പട്ടിണിയും ദാരിദ്ര്യവുമല്ലാതെ ഒന്നും കിട്ടിയില്ല. ഏത് ഇന്ത്യയെയാണ് നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമാണ് - ജയറാം രമേശ് പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പെട്രോളിനും ഡീസലിനും ഉയർന്ന നികുതി ചുമത്തി 32 ലക്ഷം കോടി രൂപയാണ് മോദി സർക്കാർ സമ്പാദിച്ചതെന്നും ജയറാം രമേശ് പറഞ്ഞു. പച്ചക്കറികൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ തുടങ്ങി സകല അവശ്യ വസ്തുക്കള്‍ക്കും കുത്തനെ വിലകൂടി രാജ്യത്തെ സാധാണക്കാര്‍ നരകയാതന അനുഭവിക്കുമ്പോഴാണ് മോദി സർക്കാർ ഈ കൊള്ള നടത്തിയതെന്നും അദ്ദേഹം തുറന്നടിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2024-ഓടെ ഇന്ത്യയെ 5-ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുമെന്ന് 2019-ലും മോദി പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗ് അത് നടക്കില്ലെന്നു പറഞ്ഞപ്പോള്‍ മോദി ഭക്തര്‍ അദ്ദേഹത്തെ തെറിവിളിച്ചു. ഇന്ത്യയുടെ ജിഡിപി ഇന്ന് 3.3 ട്രില്യൺ ഡോളറാണ്. മോദി പറഞ്ഞതിന്‍റെ അടുത്തുപോലും എത്തിയിട്ടില്ല. ജനങ്ങളാവട്ടെ ദുരതത്തിലാണ്. തൊഴിലില്ലായ്മയെകുറിച്ചും വിലക്കയറ്റത്തെ കുറിച്ചും മോദി ഒരക്ഷരം മിണ്ടില്ല - ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.