അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക നിയമ നിർമാണത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കേന്ദ്ര നിയമത്തെ ബാധിക്കാതെയുളള നിയമനിർമാണമാണ് പരിഗണനയിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്‌ഥാനത്തെ ലേബർ ക്യാമ്പുകൾ സന്ദർശിച്ചു വിലയിരുത്താൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതര സംസ്ഥാന തൊഴിലാളികൾ സൃഷ്ടിക്കുന്ന ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ തടയാൻ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമല്ലെന്ന വിമർശനത്തിനിടെ ആണ് തൊഴിൽ വകുപ്പിന്റെ നീക്കം. 1979ലെ കേന്ദ്ര കുടിയേറ്റ നിയമത്തെ ബാധിക്കാതെ നിയമ നിർമാണത്തിനാണ് ശ്രമം. തൊഴിലാളികളുടെ ക്ഷേമം, സുരക്ഷാ എന്നിവ മുൻ നിർത്തി നിയമം കൊണ്ടുവരുമെന്നാണ് തൊഴിൽ മന്ത്രി പറയുന്നത്. അതിഥി ആപ്പ് അടുത്ത മാസം നിലവിൽ വരുമെന്നും അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ മുൻനിർത്തി ഇതര സംസ്ഥാന തൊഴിലാളികളെയാകെ കുറ്റവാളികളാക്കി ചിത്രീകരിക്കുന്ന പ്രവണതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും മന്ത്രി പറഞ്ഞു.