കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ (എ. വാസു) മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോൾ സ്വന്തം ജാമ്യം അംഗീകരിക്കാന്‍ തയാറാകാത്തതിനാല്‍ കോടതി ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2016-ൽ മാവോവാദികളുടെ മൃതദേഹങ്ങൾ സൂക്ഷിച്ച മോർച്ചറിയ്ക്കു മുമ്പിൽ സംഘം ചേരുകയും മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി.
2016 നവംബറിൽ നിലമ്പൂർ കരുളായി വനമേഖലയിലാണ് മാവോവാദികൾ വെടിയേറ്റു മരിച്ചത്. മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാൻപടി അംബേദ്കർ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജൻ, ചെന്നൈ സ്വദേശിനി അജിത പരമേശൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗ്രോ വാസു അടക്കമുള്ളവർ മോർച്ചറിയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് മെഡി. പൊലീസ് വാസുവിനെതിരെ കേസെടുത്തത്. കേസിൽ പിഴ അടയ്‌ക്കാനോ ജാമ്യമെടുക്കാനോ അദ്ദേഹം തയ്യാറായില്ല. അതോടെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയപ്പോഴും ജാമ്യമെടുത്തില്ല. പിന്നാലെ ആഗസ്‌റ്റ് 11 വരെയാണ് കുന്നമംഗലം കോടതി റിമാൻഡ് ചെയ്‌തത്.
മുന്‍കാല സഹപ്രവര്‍ത്തകരായ മോയിന്‍ ബാപ്പു അടക്കമുള്ളവര്‍ കോടതിയില്‍ എത്തി ഗ്രോ വാസുവുമായി ചര്‍ച്ച നടത്തിയെങ്കിലും ഭരണ കൂടത്തോടുള്ള പ്രതിഷേധമായതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവെക്കാന്‍ കഴിയില്ലെന്ന നിലപാട് ഗ്രോ വാസു സ്വീകരിക്കുകയായിരുന്നു.