ഇളം കള്ള് പോഷക സമൃദ്ധമാണെന്നും ലഹരി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളിനെ കുറിച്ച് അറിയുന്നവര്‍ക്കെല്ലാം അക്കാര്യമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ജില്ല വികസന സെമിനാറിന്റെ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയം നടപ്പാക്കുമ്പോഴാണ് എന്തെല്ലാം പരിമിതികൾ വേണമെന്ന് തീരുമാനിക്കേണ്ടത്. മദ്യ നയത്തിന്റെ കരട് മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. എല്ലാ നാടിനും സ്വന്തമായ മദ്യം ഉണ്ട്. നമ്മുടെ നാട്ടിൽ അത് കള്ളാണ്. അതെങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിന്റെ സ്വാദ് എല്ലാവരിലും എത്തുകയെന്നതിലാണു കേരളം ഊന്നൽ നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റിസോർട്ടുകളിൽ നാടന്‍ കള്ളു കൊടുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്നു. മദ്യനയം സംബന്ധിച്ച് പ്രതിപക്ഷവും സിപിഐയും എതിർപ്പുകൾ ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
പുതിയ മദ്യനയത്തിന്റെ നയപ്രഖ്യാപനമാണ് സർക്കാർ ഇപ്പോൾ നടത്തിയതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷും ഇന്ന് പറഞ്ഞിരുന്നു. നയം നടപ്പാക്കുന്ന ഘട്ടത്തിൽ എല്ലാവരോടും ചർച്ച ചെയ്യും. എല്ലാവരുടെയും ആശങ്കകൾ കേൾക്കും. കഞ്ചാവ് വിൽപന നിയമവിധേയമക്കാൻ തീരുമാനിച്ചിട്ടില്ല. സർക്കാരിന്റെ നയം അതല്ലെന്നും എം ബി രാജേഷ് പറഞ്ഞു.