കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന തീരുമാനവുമായി ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാൻ പോകുന്നത്. മണിപ്പൂരിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ഒഴിവാക്കാൻ നോക്കിയ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഈ നീക്കത്തിലൂടെ പ്രതിപക്ഷത്തിനായി.
മോദി സര്‍ക്കാരിന്റെ അംഗ ബലം വെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണിയും ബിആര്‍എസും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണ്. എന്നാല്‍ മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയ്ക്ക് ഇത് ഇടവരുത്തുമെന്നും ഇതിലൂടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാമെന്നുമാണ് പ്രതിപക്ഷം കരുതുന്നത്.
ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും അടക്കമുള്ള ആറു പാര്‍ട്ടികള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പിന്തുണക്കില്ലെന്ന് നിരന്തരം പ്രഖ്യാപിക്കുന്നവരാണ്. എന്നാല്‍ സുപ്രധാന സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ ബിജെപിക്ക് അനുകൂലമായ സമീപനം സ്വീകരിക്കുകയും ചെയ്യും. രാജ്യ സഭയില്‍ 28 എം പി മാരുള്ള ഈ പാര്‍ട്ടികളാണ് പ്രതിപക്ഷത്തിന്‍റെ എല്ലാ ജനാധിപത്യ ഇടപെടലുകളുടെയും മുനയൊടിക്കാറുള്ളത്. മണിപ്പൂര്‍ വിഷയത്തിലും അവര്‍ അതേ സമീപനം പിന്തുടരും.