തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തകരാറായതിൽ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി എസ് വി സൗണ്ട്‌സ് ഉടമ രഞ്ജിത്. കേസെടുത്തെന്ന് അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്നും ഉണ്ടായ സാങ്കേതിക പ്രശ്‌നം പത്തുസെക്കൻഡിനുളളിൽ പരിഹരിച്ചിരുന്നെന്നും രഞ്ജിത് പറഞ്ഞു. പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധിക്കുമുൾപ്പെടെ പലർക്കും തങ്ങൾ സൗണ്ട് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും 17 വർഷത്തെ തൊഴിൽ ജീവിതത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരനുഭവമുണ്ടാകുന്നതെന്നും രഞ്ജിത് പറഞ്ഞു.
'മൈക്ക് സെറ്റിന്റെ കൺസോൾ മുഖ്യമന്ത്രി സംസാരിക്കുന്നതിന്റെ വലതുഭാഗത്തെ സ്‌റ്റെപ്പിലായിരുന്നു സെറ്റ് ചെയ്തിരുന്നത്. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചതോടെ ചാനൽ ക്യാമറാമാൻമാരും ഫോട്ടോഗ്രാഫർമാരും അതിനടുത്തേക്ക് നീങ്ങി. കേബിളിൽ ചവിട്ടിയാണ് പലരും നിന്നത്. അതിനിടെ ഒരാളുടെ ബാഗ് കൺസോളിലേക്ക് വീണു. ഇതോടെ സൗണ്ട് ഉയർന്നു. പത്തുസെക്കൻഡിൽ ടെക്‌നീഷ്യന്മാർ പ്രശ്‌നം പരിഹരിക്കുകയും ചെയ്തതാണ്'- രഞ്ജിത് പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും വയറും ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിങ്കളാഴ്ച്ച കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കവേ ശബ്ദം തടസപ്പെട്ടതിന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നെന്നാണ് പൊലീസ് പറയുന്നത്. ആംപ്ലിഫയറിൽ നിന്ന് മൈക്കിലേക്കുളള കേബിൾ ബോധപൂർവ്വം ചവിട്ടിപ്പിടിച്ചതാണെന്നും പൊതുസുരക്ഷയിൽ വീഴ്ച്ചയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയെന്നുമാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.