വിനായകൻ്റെ ഭാഷ കീഴാളമാണ്!
അതുകൊണ്ട് അതിൽ തെറ്റുപറയാനാവില്ല.
മൂന്നു ദിവസം അടുപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ മരണം മാത്രമായി വാർത്തകളെ മാറ്റിയ ചാനൽ നടപടികൾ വിമർശന വിധേയമാക്കാവുന്നതാണ്!
അതുകൊണ്ട് വിനായകനെ തെറ്റുപറയാനാവില്ല.
കെ കരുണാകരൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി (പിന്നിൽ നിന്ന് കുത്തി എന്ന പ്രയോഗം) യെ പ്രതിസ്ഥാനത്ത് നിർത്തുന്ന ആദ്യത്തെയാൾ വിനായനല്ലെന്ന് എ ഗ്രൂപ്പുകാർക്കറിയാം, ഐ ഗ്രൂപ്പുകാർക്ക് നന്നായറിയാം. പിന്നെയത് മരിപ്പു നേരത്ത് പറയണോ എന്ന തർക്കം കാണും. ഒരാൾ മരിച്ചുകിടക്കുമ്പോൾ ഇതിലും വലിയ വർത്താനം പറഞ്ഞവരെ നമുക്കറിയാം. അവർക്കെതിരെ അക്കാര്യത്തിൽ കേസൊന്നും നിലവിലില്ല.
അതുകൊണ്ട് വിനായകനെ തെറ്റുപറയാനാവില്ല.
അങ്ങനെ ഇഴപിരിച്ചെടുക്കുമ്പോൾ കയറ് നാരായിത്തീരുന്നതുപോലെ ഗൗരവം കുറഞ്ഞുപോകുന്ന ഒന്നാണ് വിനായൻ്റെ പ്രസ്താവന.
പക്ഷേ അതിനൊരു മറുവശമുണ്ട്.
ഒരാളുടെ സംസാരം വെറും വെർബാറ്റ (പദ ഗണമല്ല എന്ന് തർജ്ജമ ചെയ്യുന്നു) മല്ല. അതിലൊരു മനോഭാവമുണ്ട്. 'ഉമ്മൻ ചാണ്ടി അത്ര മുന്തിയ ഒരാളൊന്നുമല്ല' എന്നതാണ് വിനായക പ്രസ്താവനയുടെ ഭാവതലം. അനിവാര്യമായും ആരും കൊതിക്കുന്ന സ്വാകാര്യപോലും ബലികൊടുത്ത് പതിറ്റാണ്ടുകൾ പൊതുരംഗത്തു നിന്ന ഒരാൾ വിടവാങ്ങുമ്പോൾ ( മുന്തിയതൊ, മുന്താത്തതൊ.... വിലയിരുത്താൻ ഒരോരുത്തർക്കും ഒരോ കാരണം കാണും. അംഗീകരിക്കുന്നു.) ആ മനോഭാവത്തോടെ സംസാരിക്കുന്നത് ധാർമ്മികമായി ശരിയല്ല. അനവസരത്തിലെ തമാശപോലെ മുഴച്ചു നിൽക്കും. ഒരാളുടെ യാത്രയപ്പിന് ബൊക്കെക്ക് പകരം റീത്തു കൊടുക്കുന്നതു പോലെ ജുഗുപ്സ തോന്നിക്കുന്ന പ്രവൃർത്തിയാണ്.
അതുകൊണ്ട് ഞാൻ വിനായകനൊപ്പമില്ല.
എന്നാൽ ഒരധാർമ്മിക പ്രവൃത്തിക്ക് മേൽ നിയമത്തിന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞുകൊള്ളണം എന്നില്ല. അങ്ങനെ ചെയ്യുന്നതും ധാർമ്മികമല്ല. നിയമവും ധാർമ്മികതയും ഒന്നിച്ചും വേറിട്ടും സഞ്ചരിക്കും. വ്യത്യസ്തമായി പെരുമാറുന്നവരെയെല്ലാം ഭരണകൂടത്തിൻ്റെ ദണ്ഡനത്തിന് പിടിച്ചു കൊടുക്കുക എന്നത് നെറികെട്ട രീതിയാണ്. ഭരണകൂടത്തിന് യഥേഷ്ടം കന്നുകൂട്ടാൻ പാകത്തിൽ മലർത്തു കിടക്കുന്ന വയൽപ്രദേശമല്ല പൗരശരീരം.
അതുകൊണ്ട് വിനായനെതിരായ പൊലീസ് നടപടിയിൽ ഞാൻ വിനായകനൊപ്പമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക