യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുനിർത്തി ബസ് കഴുകിച്ച സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ. ഷിജിയെയാണ് സർവീസിൽ നിന്ന് മാറ്റി നിർത്തിയത്. സംഭവത്തിൽ കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗവും പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വെള്ളറട കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ ആണ് സംഭവം. സഹോദരിക്കൊപ്പം ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന നേഴ്സിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടി ബസ്സിനുള്ളിൽ ഛർദ്ദിക്കുകയായിരുന്നു. വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപു തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ട് പോയാൽ മതി ’എന്നു പറഞ്ഞു. തുടര്‍ന്ന് ഇരുവരും സമീപത്തെ വാഷ്ബെയ്സിനിൽ നിന്നും കപ്പിൽ വെള്ളം കൊണ്ടുവന്നാണ് ക്ലീന്‍ ചെയ്തത്. ഈ പെണ്‍കുട്ടികളുടെ അച്ഛനും ഒരു കെഎസ്ആർടിസി ഡ്രൈവര്‍ ആണ്.
പല്ലിന്റെ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു പെണ്‍കുട്ടികള്‍. മരുന്നുകളും ആഹാരവും കഴിച്ച ഉടൻ യാത്ര ചെയ്തതാണ് ഛര്‍ദിക്കാന്‍ കാരണമായതെന്ന് പെൺകുട്ടി പറഞ്ഞു. ഛർദിച്ച പെൺകുട്ടി ഇന്നലെ നടന്ന ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ വിശ്രമത്തിലാണ്.