മണിപ്പൂരില്‍ കലാപം തുടങ്ങിയിട്ട് 78 ദിവസം പിന്നിടുന്നു. അടിച്ചമര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നേതൃത്വത്തില്‍ നടത്തിയ എല്ലാ ശ്രമങ്ങളും പാളി. സംസ്ഥാനം കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് ബാന്‍ ചെയ്തതോടെ ഹീനമായ ഒരു കുറ്റകൃത്യങ്ങളും പുറംലോകം അറിയാതായി. അതിനിടെ മെയ് മാസത്തില്‍ നടന്ന സ്ത്രീകള്‍ക്കെതിരായ ഒരു ക്രൂര കൃത്യത്തിന്റെ ഭീകര ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍തന്നെ ഇന്ത്യക്ക് അപകീര്‍ത്തിയുണ്ടാകുന്ന സംഭവമായി അതുമാറി. പ്രതിഷേധം ശക്തമായതോടെ മാസങ്ങള്‍ കഴിഞ്ഞ് കേസെടുക്കാന്‍ പോലീസ് തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മൌനം വെടിഞ്ഞു.
വളരെ വൈകി നരേന്ദ്ര മോദി നടത്തിയ ഖേദപ്രകടനത്തെ രൂക്ഷമായി വിമർശിച്ച് 'ദി ടെലിഗ്രാഫ്' ദിനപത്രം നല്‍കിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. '56 ഇഞ്ചിന്റെ തൊലിക്കട്ടിയില്‍ വേദനയും നാണക്കേടും തറയാന്‍ 79 ദിവസമെടുത്തു' എന്ന തലക്കെട്ടില്‍ മുതല കരയുന്ന ചിത്രം പത്രത്തിന്റെ ലീഡ് ഹെഡിലാണ് ഇടം പിടിച്ചിരിക്കുന്നത്. 78 ദിവസം കണ്ണീര്‍ പൊഴിക്കാത്ത മുതല 79-ാം ദിവസം കണ്ണീര്‍ വാര്‍ക്കുന്നതിന്റെ ദൃശ്യവത്കരണമാണ് വാര്‍ത്ത. 78 മുതലകളെ നിരത്തി നിര്‍ത്തി 79-ാമത്തെ ദിവസത്തെ പ്രതിനിധീകരിച്ച് കണ്ണീര്‍ത്തുള്ളിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇതിനേക്കാള്‍ ശക്തമായൊരു പ്രതിപക്ഷ ശബ്ദമാവാന്‍ മറ്റൊരു മീഡിയക്കും കഴിയില്ല എന്നാണ് ടെലിഗ്രാഫിനെ അഭിനന്ദിച്ചുകൊണ്ട് പലരും പറയുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് പത്രത്തിന്‍റെ മുന്‍പേജ് സ്റ്റാറ്റസായും പോസ്റ്റായും ഷെയര്‍ ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മണിപ്പൂര്‍ വിഷയത്തില്‍ ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വിട്ടുവീഴ്ച്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്ക് ശക്തമായ നടപടി സ്വീകരിക്കണം. നിയമം സര്‍വ ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കും. പുരോഗമന സമൂഹത്തിന് ലജ്ജകരമായ കാര്യമാണ് നടന്നതെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. പാര്‍ലമെന്റ് സെഷന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നരേന്ദ്ര മോദി മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചത്.