ബംഗളുരു: കർണാടകയിൽ മാർക്കറ്റിലേക്ക് വില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്ന 2,000 കിലോ തക്കാളി അജ്ഞാതർ കൊള്ളയടിച്ചു. ചിത്രദുർഗയിലെ ഹിരിയൂരിൽ നിന്ന് കോലാർ മാർക്കറ്റിലേക്കു തക്കാളിയുമായി പോയ ലോറി ബെംഗളൂരുവിനു സമീപം തടഞ്ഞുനിർത്തിയാണ് കൊള്ളയടിച്ചത്. ലോഡുമായി പോവുകയായിരുന്ന ലോറിയെ കാറിൽ പിന്തുടര്‍ന്ന അക്രമിസംഘം കർഷകനെയും ഡ്രൈവറെയും ആക്രമിച്ചു. ഇവരോട് പണം ആവശ്യപ്പെടുകയും ഓൺലൈനായി തുക കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യം നിരസിച്ചതോടെ ഡ്രൈവറെയും കർഷകനെയും റോഡിൽ നിർത്തി തക്കാളി വണ്ടിയുമായി ആക്രമികൾ കടന്നുകളയുകയായിരുന്നു. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ തേടി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്ന് ആർഎംസി യാർഡ് പൊലീസ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ഹാസൻ ബേലൂരിൽ വിളവെടുത്തു ചാക്കുകളിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുടെ തക്കാളി കഴിഞ്ഞയാഴ്ച കവർന്നതിനെ തുടർന്ന് പാടങ്ങളിൽ വലിയ സുരക്ഷാ സംവിധാനമാണ് കർഷകർ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കേസ് ഹാലെബീഡു പൊലീസ് അന്വേഷിച്ചു വരികയാണ്.
കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍ ഗതാഗതം തടസപ്പെട്ടതോടെയും വെള്ളം കയറിയതോടെയും നശിച്ചുപോകുന്ന സ്ഥിതിയുമുണ്ടായി.