ഹൃദയംകൊണ്ട് താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസുകാരനാണെന്ന് കപില്‍ സിബല്‍. ഇന്ന് ഇന്ത്യയില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ഉളളതില്‍വെച്ച് ഏറ്റവും മികച്ച പ്രത്യയശാസ്ത്രമുളളത് കോണ്‍ഗ്രസിനാണ്. ആ പ്രത്യയശാസ്ത്രത്തില്‍ ഇപ്പോഴും ഞാന്‍ അടിയുറച്ച് നില്‍ക്കുന്നു. വ്യക്തികളല്ല, പ്രത്യയശാസ്ത്രമാണ് വലുത് എന്നും കപില്‍ സിബല്‍ പറഞ്ഞു. ടൈംസ് നൗ ചാനലിലെ നവിക കുമാറുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ മൂന്നുപതിറ്റാണ്ടിനെക്കുറിച്ച് ഓര്‍ത്ത് ഞാനിപ്പോഴും സന്തോഷിക്കുന്നു. പാര്‍ട്ടിയുടെ മേലാപ്പില്ലാത്തതിനാല്‍ ഇപ്പോള്‍ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകും.
'കോണ്‍ഗ്രസില്‍ നിന്നും വിട്ടു നില്‍ക്കുക എന്നത് അത്രമേല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോഴും പൂര്‍ണമായും എനിക്കതിനു സാധിച്ചിട്ടില്ല. ഗാന്ധി കുടുംബം അടക്കം കോണ്‍ഗ്രസിലുള്ള പലരുമായും ഇപ്പോഴും വലിയ ആത്മബന്ധം സൂക്ഷിക്കുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ ശത്രുതയില്ല. അവര്‍ക്കെതിരെ എന്തെങ്കിലും അനീതി നടക്കുന്നതായി എനിക്ക് ബോധ്യപ്പെട്ടാല്‍ ഉറപ്പായും ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കും'- സിബല്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു ന്യൂനത, നിങ്ങളൊരു പാര്‍ട്ടിയുടെ ഭാഗമാണെങ്കില്‍ ആ പാര്‍ട്ടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയാണെങ്കില്‍ പാര്‍ട്ടി പറയുന്നതിനപ്പുറം നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍, യുഎസിലെയും യുകെയിലെയും യൂറോപ്പ്യന്‍ യൂണിയനിലെയും പാര്‍ട്ടി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അങ്ങനെയല്ല. ഒബാമ പ്രസിഡന്‌റായിരുന്ന സമയത്ത് ഹെല്‍ത്ത് കെയര്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ തേടിയത് കണ്ടിരുന്നില്ലേ? അവരുടെ പ്രതിപക്ഷ എംപിമാരുടെ പിന്തുണയോടുകൂടിയാണ് ആ ബില്‍ പാസാക്കപ്പെട്ടത്. അങ്ങനെയൊന്ന് നമ്മുടെ രാജ്യത്തും പ്രതീക്ഷിക്കാമോ? ഇത്തരം വിഷയങ്ങള്‍ ഞാന്‍ എക്കാലവും ഉയര്‍ത്തിയിട്ടുണ്ട്. ആരും ചെവികൊണ്ടിട്ടില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് നേതൃത്വവുമായുളള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടത്. ആ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് വളഞ്ഞ് പ്രതിഷേധിച്ചതിനെക്കുറിച്ചും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചീമുട്ടയടക്കം എറിഞ്ഞതിനെക്കുറിച്ചും സിബല്‍ പ്രതികരിച്ചു. അവര്‍ ആരാണെന്നോ ആരുടെയെങ്കിലും നിര്‍ദേശപ്രകാരം വന്നതാണോ എന്നും എനിക്കറിയില്ല. എന്തായാലും ആ സംഭവത്തെ ഞാന്‍ ഒട്ടും ഗൗനിച്ചിട്ടില്ല. അന്നും ഇന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.