കേരളത്തിൽ നിന്നുള്ള പ്രശസ്ത ആയുർവേദ മരുന്ന് നിര്‍മ്മാതാക്കളായ പങ്കജകസ്ഥുരിയുടെ കൊവിഡ് മരുന്നിന് പരീക്ഷണാനുമതി ലഭിച്ചു. ക്ലിനിക്കൽ ട്രയൽസ് ഐസിഎംആറിന് കീഴിലുള്ള അപ്പെക്സ് ബോഡിയായ ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രി ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്.
'ശ്വാസകോശ സംബന്ധമായ അണുബാധകൾ, വൈറൽ പനി, അക്യൂട്ട് വൈറൽ ബ്രോങ്കൈറ്റിസ് തുടങ്ങിയ അസുഖങ്ങളെ ഈ മരുന്നുകൊണ്ട് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ ഇതിനകം തെളിയിച്ചതാണ്. റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, ഇൻഫ്ലുവൻസ വൈറസ് എന്നിവയ്ക്കെതിരെയും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്' എന്ന് പങ്കജകസ്തൂരി ഹെർബൽ റിസർച്ച് ഫൌണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ വിട്രോ പരീക്ഷണങ്ങളിൽ മരുന്നിന് മനുഷ്യകോശത്തിൽ പാർശ്വഫലങ്ങളൊന്നുമില്ലെന്ന് തെളിഞ്ഞു. തുടർന്ന്, ഐസിഎംആറിന് കീഴിലുള്ള കേന്ദ്രസർക്കാരിന്റെ ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഓഫ് ഇന്ത്യയുടെ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയുടെ(ഐഇസി) അംഗീകാരം ലഭിച്ചു. അവരാണ് രാജ്യത്തുടനീളമുള്ള വിവിധ മെഡിക്കൽ കോളേജുകളിൽ ക്രമരഹിതമായ സിംഗിൾ-ബ്ലൈൻഡ് പ്ലാസിബോ നിയന്ത്രിത പ്രോസ്പെക്റ്റീവ് മൾട്ടിസെന്റർ ഇന്റർവെൻഷണൽ ക്ലിനിക്കൽ ട്രയൽ നടത്താൻ അനുമതി നല്‍കിയിരിക്കുന്നത്.