ജനിച്ച് ഏകദേശം ഒരു നൂറ്റാണ്ടിലേറെയായെങ്കിലും, ഹാച്ചിക്കോ എന്ന നായ ഇപ്പോഴും ജപ്പാന്‍റെ പ്രിയ നായകനാണ്. ലോകത്തിലെ ഏറ്റവും വിശ്വസ്തനായ നായ എന്നാണ് അവന്‍ അറിയപ്പെടുന്നത്. ഇന്ന് ഹാച്ചിക്കോയുടെ 100-ാം ജന്മവാര്‍ഷികം ആചരിക്കുകയാണ് ജപ്പാന്‍.
ടോക്കിയോ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്ന ഹിദേസബുറോ യൂനോയായിരുന്നു ഹാച്ചിക്കോയുടെ യജമാനൻ. എല്ലാ ദിവസവും റെയില്‍വെ സ്റ്റേഷനിൽ പ്രഫസറെ യാത്രയാക്കാനും സ്വീകരിക്കാനും ഹാച്ചിക്കോ പോയിത്തുടങ്ങി. 1925 മേയ് 21 ന്, അന്നു രണ്ടു വയസ്സുള്ള ഹാച്ചിക്കോ സാധാരണ പോലെ ഷിബുയ ട്രെയിൻ സ്റ്റേഷനു പുറത്തു തന്റെ യജമാനനെ കാത്തിരുന്നു. പക്ഷേ, അദ്ദേഹം തിരിച്ചുവന്നില്ല. ക്ലാസെടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ പക്ഷാഘാതത്തിൽ അദ്ദേഹം മരണമടഞ്ഞു. യുനോയുടെ പ്രിയപ്പെട്ട നായ ഹാച്ചിക്കോ യജമാനന്റെ മരണവിവരം പക്ഷേ അറിഞ്ഞില്ല. എല്ലാ ദിവസവും അവന്‍ യുനോ തിരികെ വരുമെന്ന് പ്രതീക്ഷിച്ച് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്നു. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. യുനോ തിരികെ വന്നില്ല. പക്ഷേ ഹാച്ചിക്കോ മാത്രം പതിവ് തെറ്റിച്ചില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നീണ്ട ഒന്‍പത് വര്‍ഷക്കാലമാണ് ഹാച്ചിക്കോ റെയില്‍വേ സ്‌റ്റേഷനില്‍ യുനോയുടെ ട്രെയിന്‍ വരുന്നതും കാത്തിരുന്നത്. 1935 മാര്‍ച്ച് എട്ടിന് ഹാച്ചിക്കോയെ അതേ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജപ്പാന്‍റെ നൊമ്പരമായ ഹാച്ചിക്കോ ഇന്നും സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതീകമായി ജനഹൃദയങ്ങളിൽ നിലകൊള്ളുന്നു.
ടോക്കിയോയിലെ ഷിബുയ സ്റ്റേഷനിൽ അവന്‍റെ വെങ്കല പ്രതിമ കാണാം. എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പ്രതിമ കാണാനും, അതിനുമുന്നിൽനിന്നും ഒരു ചിത്രം എടുക്കാനുമായി അവിടെ വരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി എങ്ങും ആഘോഷമാണ്. നൂറുകണക്കിന് ആളുകളാണ് പൂക്കളുമായി അവന്‍റെ പ്രതിമക്കരികില്‍ എത്തുന്നത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും അവന്‍റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച 'ഹാച്ചിക്കോ ' എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ നടക്കുന്നുണ്ട്.