വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ക്യാമ്പിലേക്ക് 10 മിസൈലുകളെങ്കിലും പതിച്ചിരിക്കാമെന്നും നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ വര്‍ഷങ്ങളില്‍ അധിനിവേശ വെസ്റ്റ് ബാങ്കിൽ നടന്ന ഏറ്റവും വലിയ സൈനിക നടപടികളിലൊന്നാണിത്.
സ്വന്തം മണ്ണിലെ അഭയാർത്ഥി ക്യാമ്പില്‍ പോലും ഫലസ്തീനികളെ സുരക്ഷിതമായി ഇരിക്കാന്‍ അനുവദിക്കില്ലെന്ന മനുഷ്യത്വ വിരുദ്ധമായ നടപടിയാണ് ഇസ്രായേലിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ കൺമുന്നിൽ നടക്കുന്ന ഈ ആക്രമണത്തെ എക്കാലത്തേയും പോലെ ഫലസ്തീന്‍ ജനത പ്രതിരോധിക്കും. നിരപരാധികള്‍ക്കുനേരെ മിസൈല്‍ വര്‍ഷിക്കുന്നവര്‍ക്കു മുന്നില്‍ മുട്ടിലിഴഞ്ഞ ചരിത്രം ഫലസ്തീനികള്‍ക്കില്ല. ഈ അധിനിവേശം അവസാനിക്കുന്നതുവരെ ഞങ്ങളുടെ പ്രതിരോധവും തുടരും എന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അധിനിവേശ വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നടപടി ഇസ്രയേല്‍ തുടരുകയാണ്. പ്രദേശത്ത് 5700 വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ നടപടി ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിന്റെ ഏറ്റവുംവലിയ സഖ്യകക്ഷിയായ യുഎസ് പോലും നിരവധി തവണ ഇസ്രായേലിനോട് നിര്‍ദ്ദേശിച്ചിരുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത്. വെസ്റ്റ്ബാങ്കില്‍ തങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുമെന്ന് നെതന്യാഹു ഭരണകൂടം അധികാരത്തിലെത്തിയ ഉടനെ തന്നെ വ്യക്തമാക്കിയിരുന്നു.