കണ്ണൂര്‍: തന്നെ കൊല്ലാന്‍ സിപിഎം വാടകക്കൊലയാളികളെ അയച്ചുവെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തന്നെ കൊല്ലാന്‍ സിപിഎമ്മുകാര്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും ശക്തിധരന്റെ വെളിപ്പെടുത്തലിന് നന്ദിയെന്നും കെ സുധാകരന്‍ പറഞ്ഞു. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കുമെന്ന പ്രതീക്ഷയൊന്നും തനിക്കില്ലെന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'എന്നെ കൊല്ലാനായി പലവട്ടം, പല സന്ദര്‍ഭങ്ങളില്‍, പലയിടങ്ങളിലേക്ക് അവര്‍ ആളെ അയച്ചിരുന്നുവെന്ന് എനിക്കറിയാം. കൂത്തുപറമ്പില്‍ പൊതുയോഗത്തിനുപോയപ്പോള്‍ ഞാന്‍ ചായ കുടിക്കാന്‍ പോകുമെന്ന് പ്രതീക്ഷിച്ച് വീടിന് തൊട്ടുമുന്‍പുളള കല്ലുവെട്ട് കുഴിയില്‍ കാത്തിരുന്നിട്ടുണ്ട് അവര്‍. ആയുസിന്റെ നീളംകൊണ്ട് അന്ന് ചായ കുടിക്കാന്‍ പോയില്ല. അതുകൊണ്ട് രക്ഷപ്പെട്ടതാണ്. ഇങ്ങനെ ഒരുപാട് സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇവിടംവരെ എത്തിനില്‍ക്കുന്നത്. എന്റെ ജീവനെടുക്കാന്‍ അവര് വിചാരിച്ചാല്‍ നടക്കില്ല. ഞാന്‍ ദൈവവിശ്വാസിയാണ്. അതിന് ദൈവം തന്നെ വിചാരിക്കണം'- കെ സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'എനിക്ക് ആരാണ് കെ സുധാകരന്‍? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു- തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി. ! അതല്ലേ സത്യം. കെ സുധാകരനെ എങ്ങനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം'- എന്നാണ് ജി ശക്തിധരന്‍ പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.