കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സമാധാന ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. രാജ്യവ്യാപകമായി ആയിരത്തിലധികം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. രാജ്യത്തുടനീളം 45,000 അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പാരിസില്‍ മാത്രം 5,000 പേരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധം ബെൽജിയത്തിലേക്കും ബ്രസൽസിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.
ഇരുനൂറോളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 3880 ഇടങ്ങളിൽ പ്രക്ഷോഭകർ തീയിട്ടു. സ്കൂളുകളും വായനശാലകളും കത്തിച്ചതായും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീ വയ്ക്കുകയും ബസ് സ്റ്റോപ്പുകള്‍ അടിച്ച് തകര്‍ക്കുകയും പൊലീസിനെതിരെ പടക്കങ്ങള്‍ പൊട്ടിച്ചെറിയുകയും ചെയ്തു. അതോടെ രാജ്യത്ത് പടക്കങ്ങൾ ഉൾപ്പെടെയുള്ള സ്‌ഫോടകവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.
അക്രമാസക്തമാകുന്ന പ്രതിഷേധ സമരം അവസാനിപ്പിക്കണമെന്നും ഒരു പോലീസുകാരന്‍ ചെയ്ത കുറ്റത്തിന് എല്ലാ പൊലീസുകാരേയും കുറ്റപ്പെടുത്തുന്നതും ആക്രമിക്കുന്നതും ശരിയെല്ലന്നും കൊല്ലപ്പെട്ട കൗമാരക്കാരന്‍റെ മാതാവ് മൗനിയ അഭ്യര്‍ഥിച്ചു സമാധാനാഹ്വാനവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തുന്നുണ്ട്. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും സമാധാനപരവും ക്രിയാത്മകവുമായ സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും ഫ്രാൻസ് ദേശീയ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റൻ കൈലിയൻ എംബാപ്പെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
17കാരന്‍ ഓടിച്ചിരുന്ന വാടക കാര്‍ ചില ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചതോടെയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറയുന്നു. വെടിവയ്പിന് പിന്നാലെ ഏതാനും മീറ്ററുകള്‍ മുന്നോട്ട് നീങ്ങിയ കാര്‍ ഇടിച്ച് തകരുകയായിരുന്നു. എമര്‍ജന്‍സി സേന കൗമാരക്കാരനെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
സംഭവം മാപ്പർഹിക്കാത്ത കുറ്റമാണെന്നും ഉത്തരവാദികളാരും രക്ഷപ്പെടില്ലെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ വ്യക്തമാക്കി. പ്രക്ഷോഭകരോട് നിരത്ത് വിടാൻ അഭ്യർഥിച്ച മാക്രോൺ, കൗമാരക്കാരെ വീട്ടിലിരുത്തണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രാജ്യമാകെ ബസ്, ട്രാം സർവീസുകൾ നിർത്തി. പ്രകടനങ്ങൾ നിരോധിച്ചു. സുരക്ഷയ്ക്കായി കവചിത വാഹനങ്ങൾ ഉപയോഗിക്കാനും മാക്രോൺ വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി.