തിരുവനന്തപുരം: വന്‍കിടക്കാര്‍ സമ്മാനിച്ച രണ്ടുകോടിയിലധികം രൂപ ഉന്നതനായ സിപിഎം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍ വരെ പ്രശസ്തനായ, സാധാരണ കളളുചെത്തുകാരന്റെ കോടീശ്വരനായ മകന്‍ എന്നാണ് പേരുവെളിപ്പെടുത്താതെ ജി ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്കെതിരെ സിപിഎം പ്രൊഫൈലുകളില്‍നിന്ന് ഉയരുന്ന സൈബര്‍ ആക്രമണത്തിന് മറുപടിയായാണ് ശക്തിധരന്റെ കുറിപ്പ്.
'തല്‍ക്കാലം രാജാവ് നഗ്നനാണ് എന്ന് പറയാന്‍ ധൈര്യപ്പെട്ട കൊച്ചുകുട്ടിയായി ഞാന്‍ എന്നെ കാണുന്നു. ഒരിക്കല്‍ ഞാന്‍ സ്‌നേഹിച്ചിരുന്ന ഒരാള്‍ എനിക്ക് ഇരുട്ട് നിറഞ്ഞൊരു പെട്ടി തന്നു. അതും ഒരു സമ്മാനമാണെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങളെടുത്തു. തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍ വരെ അദ്ദേഹം ജനപ്രിയനാണ്. സാധാരണ കളളുചെത്തുകാരന്റെ ഇപ്പോള്‍ കോടീശ്വരനായ മകന്‍. ഒരിക്കല്‍ വന്‍കിടക്കാര്‍ സമ്മാനിച്ച കറന്‍സികള്‍ എണ്ണാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. കൊച്ചിയിലെ കലൂരുളള എന്റെ പഴയ ഓഫീസില്‍ രണ്ടുദിവസം അദ്ദേഹം താമസിച്ചു. എന്റെ അറിവില്‍ ആദ്യമായാണ് അദ്ദേഹം ആ ഓഫീസില്‍ താമസിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിന് ഇരയായപ്പോള്‍ വടക്കുനിന്നുളള ഒരു എംഎല്‍എയും ചികിത്സയ്ക്കായി മാസങ്ങളോളം അതേമുറിയില്‍ താമസിച്ചിരുന്നു.
ഞാന്‍ അവിടെയുണ്ടായിരുന്നപ്പോള്‍ എണ്ണിയ തുക ഓര്‍ക്കുന്നു: രണ്ടുകോടി മുപ്പത്തി അയ്യായിരം രൂപ. അതിനിടയില്‍ ഞാന്‍ എന്റെ സഹപ്രവര്‍ത്തകനൊപ്പം കറന്‍സി പൊതിയുന്നതിനായി കൈതോലപ്പായ വാങ്ങാന്‍ പോയി. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് കൈതോലപ്പായ ഒരുപാട് ഇഷ്ടമായിരുന്നു. രാത്രി വൈകി തിരുവനന്തപുരത്തേക്ക് പോയ ഇന്നോവ കാറിന്റെ ഡിക്കിയിലാണ് തുക സൂക്ഷിച്ചിരുന്നത്. ഇപ്പോഴത്തെ മന്ത്രിസഭയിലുളള ഒരാളും അന്ന് ആ കാറിലുണ്ടായിരുന്നു. ആ പണത്തിന് എന്താണ് സംഭവിച്ചത്? അത് ഇരുട്ടിലേക്ക് മറഞ്ഞു. അദ്ദേഹത്തിന് ഇരുട്ട് ഒരുപാടിഷ്ടമാണ്. ഇരുട്ടത്ത് നടക്കുന്ന സാമ്പത്തിക കൈമാറ്റങ്ങളും.
മറ്റൊരു സംഭവം പറയാം, ഒരിക്കല്‍ ഒരു കോടീശ്വരന്‍ രാത്രി കോവളത്തെ ഒരു ഹോട്ടലില്‍വെച്ച് ഈ മാന്യന് രണ്ട് പാക്കറ്റ് കറന്‍സി കൊടുത്തു. ആ പാക്കറ്റുകള്‍ അയാള്‍ പാര്‍ട്ടി സെന്ററിലേക്ക് കൊണ്ടുപോയി. ഒരു പാക്കറ്റ് ഓഫീസിലെ മുതിര്‍ന്ന സ്റ്റാഫ് അംഗത്തിന് കൈമാറി. മറ്റേത് എതിര്‍വശത്തുളള തന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി. രണ്ട് പാക്കറ്റുകളും ഹോട്ടലിന്റെ പേരെഴുതിയ കവറുകളാല്‍ പൊതിഞ്ഞവയായിരുന്നു. ഒരേവലിപ്പത്തിലായതിനാല്‍ രണ്ടിലും ഒരേ തുകയായിരുന്നിരിക്കും. ഓഫീസില്‍വെച്ച് പാക്കറ്റ് തുറന്നയാള്‍ ഒരു ജീവനക്കാരന്റെ സാന്നിദ്ധ്യത്തിലാണ് നോട്ട് എണ്ണിയത്. അതില്‍ പത്തുലക്ഷം രൂപയുണ്ടായിരുന്നു. ഇങ്ങനെ പല സംഭവങ്ങളും എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.
സമൂഹമാധ്യമങ്ങളിലൂടെ എന്നെയും എന്റെ കുടുംബത്തെയും ചില ഗുണ്ടകള്‍ ആക്രമിക്കുന്നതുകൊണ്ടാണ് ഈ രണ്ട് സംഭവങ്ങള്‍ ഞാനിപ്പോള്‍ വെളിപ്പെടുത്തിയത്. അവര്‍ക്ക് ഇതിനൊക്കെ പ്രതിഫലം ലഭിക്കുന്നുണ്ടോ? ഈ ഗുണ്ടകള്‍ അവരുടെ ആക്രമണം ഉടനടി നിര്‍ത്തിയില്ലെങ്കില്‍ ഇത്തരം വിഷയങ്ങളിലുളള എന്റെ എഴുത്ത് ഞാന്‍ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്. എനിക്കുറപ്പുണ്ട് നിങ്ങള്‍ക്ക് മുകളില്‍നിന്ന് നിര്‍ദേശം ലഭിക്കുന്നുണ്ടെന്ന്. പ്രതികരണത്തിനായി കാത്തിരിക്കുന്നു'- ജി ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക