തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച എം എസ് എഫ് പ്രവര്‍ത്തകരെ വിലങ്ങുവെച്ച് വൈദ്യപരിശോധനയ്‌ക്കെത്തിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിനോ പരീക്ഷയെഴുതാതെ പാസായതിനോ പി എസ് സി പട്ടികയില്‍ തിരിമറി നടത്തിയതിനോ അല്ല, പ്ലസ് വണ്ണിന് പഠിക്കാന്‍ കുട്ടികള്‍ക്ക് മതിയായ സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിനാണ് എംഎസ്എഫ് പ്രവര്‍ത്തകരെ കൊടുംകുറ്റവാളികളെപ്പോലെ കൊണ്ടുപോകുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
എസ് എഫ് ഐ ക്രിമിനലുകള്‍ക്കുമുന്നില്‍ നട്ടെല്ല് വളച്ചുനില്‍ക്കുന്ന കേരളാ പൊലീസിന്റെ ആവേശം പ്രതിപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനാ നേതാക്കളോട് വേണ്ടെന്നും സമരം ചെയ്ത കുട്ടികളെ കൈവിലങ്ങുവെക്കാന്‍ എ കെ ജി സെന്ററില്‍നിന്ന് നിര്‍ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പൊലീസിനേ കഴിയുകയുളളുവെന്നും വി ഡി സതീശന്‍ പറഞ്ഞു. 'സിപിഎമ്മിന് വിടുപണി ചെയ്യുന്നതിനേക്കാള്‍ അത്തരം ഉദ്യോഗസ്ഥര്‍ക്ക് യൂണീഫോം അഴിച്ചുവെച്ച് പോകുന്നതാണ് ഭേദം. കണക്കുചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്ന് ഓര്‍ത്തോളു. എംഎസ്എഫിന്റെ സമരപോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍'- വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ കൊയിലാണ്ടിയില്‍വെച്ചാണ് മന്ത്രി വി ശിവന്‍കുട്ടിക്കുനേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എംഎസ്എഫ് ജില്ലാ കണ്‍വീനര്‍ ടിടി അഫ്രീന്‍, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി ഫസീഹ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. ഇരുവരെയും കൈവിലങ്ങണിയിച്ചാണ് കൊയിലാണ്ടി പൊലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി നേതാക്കളെ കൊടുംകുറ്റവാളികളെപ്പോലെ വിലങ്ങുവെച്ച് കൊണ്ടുപോയത് അപലപനീയമാണെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ് പറഞ്ഞു.