കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പാർട്ടി പത്രമായ ദേശാഭിമാനിക്കുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ കെ സുധാകരന് പങ്കുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ദേശാഭിമാനിയെ ഉദ്ധരിച്ചായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം. ഇതിനെതിരെയാണ് സുധാകരന്‍ മാനനഷ്ടക്കേസ് കൊടുക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടി പീഡനത്തിനിരയാകുന്ന സമയത്ത് മോന്‍സന്റെ വസതിയില്‍ കെ സുധാകരന്‍ ഉണ്ടായിരുന്നു എന്നാണ് എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പ്രസ്താവനയില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നിയമനടപടികളുമായി മുന്നോട്ടുപോകാനുളള കെ സുധാകരന്റെ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കെപിസിസി അധ്യക്ഷസ്ഥാനം രാജിവെക്കില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായതിനുപിന്നാലെ അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍, താന്‍ അധ്യക്ഷസ്ഥാനത്ത് തുടരുമെന്നും ഹൈക്കമാന്‍ഡ് നേതാക്കളുടെ നിര്‍ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'കേസില്‍ പ്രതിയായതുകൊണ്ടാണ് മാറിനില്‍ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചത്. ഹൈക്കമാന്‍ഡ് നേതാക്കള്‍ സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു. കേസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. ആത്മവിശ്വാസമുണ്ട്'- കെ സുധാകരന്‍ പറഞ്ഞു.
കെ സുധാകരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സിപിഎമ്മിന്റെ തിരക്കഥയനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് സുധാകരനെ അറസ്റ്റ് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.