കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതികരണവുമായി കെ.സുധാകരന്‍. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന് മാറാൻ തയ്യാറെന്ന് കെ.സുധാകരൻ. താൻ നൂറ് ശതമാനം നിരപരാധിയാണെന്നും പാർട്ടിക്ക് ഹാനികരമാകുന്നതായി ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സുധാകരൻ പ്രതികരിച്ചു. നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റിന് പിന്നാലെയാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, കെ.സുധാകരനെ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ കേസില്‍ 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വഞ്ചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. എംപി ആകുന്നതിനുമുമ്പ് 2018ലും, 2019ൽ എംപിയായശേഷവും സുധാകരൻ മോൺസണുമായി നിരന്തരസമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളി വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മോൺസൺ അറസ്‌റ്റിലായ 2021 വരെയും സുധാകരൻ അയാളുമായി അടുത്തബന്ധം തുടർന്നിരുന്നു. അയാളുടെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്നടക്കമാണ് ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്.