തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡൽഹിയിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി വിജയന്‍ ചെയ്യുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കും. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോൺസണ്‍ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിലാണ് കെ. സുധാകരനെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. എംപി ആകുന്നതിനുമുമ്പ് 2018ലും, 2019ൽ എംപിയായശേഷവും സുധാകരൻ മോൺസണുമായി നിരന്തരസമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളി വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മോൺസൺ അറസ്‌റ്റിലായ 2021 വരെയും സുധാകരൻ അയാളുമായി അടുത്തബന്ധം തുടർന്നിരുന്നു. അയാളുടെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്നടക്കമാണ് ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്.
സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീർ, അനൂപ് അഹമ്മദ് എന്നിവരുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. വിദേശത്തു നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെ. സുധാകരൻ ഇടപെടുമെന്നും മോൺസൻ മാവുങ്കൽ പറഞ്ഞത് പ്രകാരം 25 ലക്ഷം നൽകി. പണം നൽകുമ്പോൾ മോൺസനൊപ്പം സുധാകരൻ ഉണ്ടായിരുന്നുവെന്നുമാണ് പരാതി. മോൺസൻ സുധാകരണ് പത്ത് ലക്ഷം നൽകിയതായി അയാളുടെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കെ. സുധാകരൻ രണ്ടാം പ്രതിയാണ്.