മോൺസണ്‍ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറസ്റ്റില്‍. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.
എംപി ആകുന്നതിനുമുമ്പ് 2018ലും, 2019ൽ എംപിയായശേഷവും സുധാകരൻ മോൺസണുമായി നിരന്തരസമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളി വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മോൺസൺ അറസ്‌റ്റിലായ 2021 വരെയും സുധാകരൻ അയാളുമായി അടുത്തബന്ധം തുടർന്നിരുന്നു. അയാളുടെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്നടക്കമാണ് ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്.
സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീർ, അനൂപ് അഹമ്മദ് എന്നിവരുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. വിദേശത്തു നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെ. സുധാകരൻ ഇടപെടുമെന്നും മോൺസൻ മാവുങ്കൽ പറഞ്ഞത് പ്രകാരം 25 ലക്ഷം നൽകി. പണം നൽകുമ്പോൾ മോൺസനൊപ്പം സുധാകരൻ ഉണ്ടായിരുന്നുവെന്നുമാണ് പരാതി. മോൺസൻ സുധാകരണ് പത്ത് ലക്ഷം നൽകിയതായി അയാളുടെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കെ. സുധാകരൻ രണ്ടാം പ്രതിയാണ്.